കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് സ്ഥിരീകരണം. ഇന്ത്യയുടെ എംബസിയാണ് മരിച്ചയാൾ ഇന്ത്യൻ പൗരനാണെന്ന് അറിയിച്ചത്. എന്നാൽ മരിച്ച വ്യക്തിയുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കുമെതിരായ നടപടിയെന്നാണ് കുവൈത്തിന്റെ പ്രതികരണം. സംഭവത്തിന് മറുപടി നൽകുമെന്ന സൂചനയും അധികൃതർ നൽകിയിട്ടുണ്ട്.
ആക്രമണത്തിൽ കുവൈത്തിലെ ചില നയതന്ത്ര മിഷൻ ഓഫീസുകൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിച്ചു.






