മുംബൈ: മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണത്തിൽ സുപ്രധാന നേട്ടമായി മഹാരാഷ്ട്രയിലെ മൂന്നാമത്തെ തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി. പാൽഘർ ജില്ലയിലെ ദഹനു താലൂക്കിലെ അംബേസരി ഗ്രാമത്തിലാണ് 417 മീറ്റർ നീളമുള്ള മൗണ്ടൻ ടണൽ–07 യാഥാർഥ്യമായത്.
14.4 മീറ്റർ വീതിയുള്ള ഈ തുരങ്കം ബുള്ളറ്റ് ട്രെയിനിന്റെ അപ്, ഡൗൺ ട്രാക്കുകൾ ഉൾക്കൊള്ളുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളും കർശന സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വെറും അഞ്ച് മാസത്തിനുള്ളിലാണ് നിർമാണം പൂർത്തിയാക്കിയത്.
മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്രയിൽ ആകെ ഏഴ് തുരങ്കങ്ങളാണ് നിർമിക്കുന്നത്. ഇതിൽ മൂന്നെണ്ണം ഇതിനകം പൂർത്തിയായിട്ടുണ്ട്. വാപി–ബോയ്സർ സ്റ്റേഷനുകൾക്കിടയിലുള്ള ഈ തുരങ്കങ്ങൾ പദ്ധതിയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
ജപ്പാന്റെ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണയോടെ നടപ്പാക്കുന്ന 508 കിലോമീറ്റർ ദൈർഘ്യമുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര ആൻഡ് നഗർ ഹവേലി എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകും. ആകെ 12 സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2017 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്നാണ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. 2027ഓടെ പദ്ധതി പൂർത്തിയാക്കി രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.






