പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതിയായ ചെന്താമരയുടെ ശിക്ഷ ഇന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രഖ്യാപിക്കും. കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷ സംബന്ധിച്ച ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി ഇന്നത്തേക്ക് മാറ്റിയത്.
പ്രതി സമൂഹത്തിന് ഇപ്പോഴും ഭീഷണിയാണെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, സാഹചര്യ തെളിവുകൾ മാത്രമുള്ള കേസായതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി ബോയൻ നഗർ സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊന്നത്. ഈ കേസിലാണ് കോടതി ഇന്ന് ശിക്ഷ വിധിക്കുന്നത്.
വിധി പറയാനെത്തിയ കോടതിയിൽ ചെന്താമര വിവാദ പരാമർശങ്ങളും ഭീഷണിയും മുഴക്കിയിരുന്നു. ആവശ്യമെങ്കിൽ മറ്റുള്ളവരെയും കൊല്ലുമെന്നും, താൻ ഗാന്ധിജിയല്ലെന്നും ഇയാൾ പറഞ്ഞു. കോടതി ചോദിച്ചപ്പോൾ “തൂക്കിക്കൊന്നോളൂ” എന്നായിരുന്നു പ്രതിയുടെ പ്രതികരണം.
ഇരട്ടക്കൊല നടന്നതിന് ശേഷം ബോയൻ നഗറിലെ നിരവധി കുടുംബങ്ങൾ ഭയന്ന് സ്വന്തം വീടുകൾ വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയിരുന്നു. ചെന്താമരയ്ക്ക് കർശനമായ ശിക്ഷ ലഭിച്ച ശേഷമേ നാട്ടിലേക്ക് മടങ്ങൂ എന്നാണ് ഇവർ പറയുന്നത്. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആ കേസിൽ ഇയാൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയതെന്നാണ് കേസ്.




