പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് പരിധിയിൽ വരുന്ന പത്തനാപുരം– ആറാപ്പുഴ റോഡ് പൊളിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് പരിസരവാസികളെ കടുത്ത ദുരിതത്തിലാക്കി. മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ ഉൾപ്പെടുന്ന ഈ റോഡ് പത്തനാപുരം പാലം പണി പുരോഗമിച്ചിരുന്ന സമയത്ത് ആലത്തൂരിലേക്ക് എത്തുന്നതിനുള്ള പ്രധാന ആശ്രയമായിരുന്നു.
പത്തനാപുരം പാലം ഇപ്പോൾ താൽക്കാലികമായി തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും, ഈ റോഡ് പ്രദേശവാസികൾക്ക് അനിവാര്യമായ ഗതാഗതമാർഗമാണ്. റോഡ് പണി നീണ്ടുനിൽക്കുന്നതോടെ യാത്രയും ദൈനംദിന ജീവിതവും ദുഷ്കരമായി മാറിയിരിക്കുകയാണ്. വെങ്ങന്നൂർ ഭാഗത്തേക്കുള്ള സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഈ വഴിയാണ് സഞ്ചരിക്കുന്നത്. മഴക്കാലത്ത് റോഡ് പൂർണമായി ചെളിയിലായി, അടുത്തിടെ ഒരു സ്കൂൾ വണ്ടി ചളിയിൽ താഴ്ന്ന് അപകടാവസ്ഥയിൽപ്പെട്ടിരുന്നു. നാട്ടുകാരുടെ സംയോജിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായത്.
റോഡിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും പണി തുടങ്ങാത്തതിന്റെ കാരണങ്ങളെക്കുറിച്ചും അധികൃതർ വ്യക്തമായ മറുപടി നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കുട്ടികളുടെ സുരക്ഷയും പൊതുജനങ്ങളുടെ യാത്രാസൗകര്യവും കണക്കിലെടുത്ത് എത്രയും പെട്ടെന്ന് പത്തനാപുരം– ആറാപ്പുഴ റോഡ് പണി പൂർത്തിയാക്കണമെന്നാണ് ശക്തമായ ജനവാസി ആവശ്യം.






