കോട്ടയം : ഈ ഡിസംബർ മാസത്തിൽ വീണ്ടും തീരാവേദനയായി ജസ്വിനും യാത്രയായതോടെ രണ്ടാമത്തെ ദുരന്തത്തിന്റെ ഞെട്ടലിലാണു കണ്ണിമല ഗ്രാമം. 2023 ഡിസംബർ ഇരുപത്തിയൊന്നിനു ശബരിമല തീർഥാടക വാഹനം സ്കൂട്ടറിൽ ഇടിച്ച് പാലയ്ക്കൽ ജെഫിൻ, വടക്കേൽ നോബിൾ എന്നിവർ മരിച്ചിരുന്നു.
രണ്ടു വർഷം തികഞ്ഞ ദിനത്തിൽ ഇവരുടെ കൂട്ടുകാരൻ ജസ്വിനെയും അപകടരൂപത്തിൽ മരണം വിളിച്ചത് നാടിന് ഇനിയും കൂട്ടുകാർക്കു വിശ്വസിക്കാനായിട്ടില്ല. സഹോദരൻ ജേക്കബിനെ കോളജിലേക്ക് ബസ് കയറ്റി വിടാൻ പോയപ്പോൾ എരുമേലിയിൽ ഉണ്ടായ അപകടത്തിലാണ് ജസ്വിൻ മരിച്ചത്.
കണ്ണിമല ഇടകൂപ്പ് കഴിഞ്ഞുള്ള ഭാഗത്താണ് പഴയതോട്ടം വീട്. മാതാപിതാക്കളായ മുണ്ടക്കയം സെന്റ് ആന്റണീസ് സ്കൂളിലെ ഹെഡ്മാസ്റ്റർ സാജു കുര്യനോടും എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ഷെറിനോടും യാത്ര പറഞ്ഞാണ് ജസ്വിൻ അനുജനുമായി ബൈക്കിൽ പുറപ്പെട്ടത്.
രണ്ടു വർഷം മുമ്പ് സ്കൂട്ടർ അപകടത്തിൽ മരിച്ച നോബിളും ജസ്വിനും ഒരുമിച്ചു പഠിച്ചവരാണ്. അന്ന് മരിച്ച ജെഫിനും പള്ളിക്കാര്യങ്ങളിൽ ഇവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് വർഷത്തിനിടെ മൂന്ന് യുവാക്കളെയാണ് നാടിന് നഷ്ടമായത്. ഇന്നലെ രാവിലെ ആറ് മണിയോടെ ഉണ്ടായ അപകടത്തിൽ ജസ്വിന്റെ സഹോദരൻ ജേക്കബിനു പരുക്കേറ്റിരുന്നു.










