കോട്ടയം: അന്തരിച്ച മുൻ എംഎൽഎ പി.എം. മാത്യുവിന്റെ സംസ്കാര ചടങ്ങുകൾ ഡിസംബർ 31 ബുധനാഴ്ച പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ 10:30-ന് ആരണാശേരിയിലുള്ള വസതിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഭൗതികശരീരം വിലാപയാത്രയായി കടുത്തുരുത്തി താഴത്തുപള്ളിയിലേക്ക് കൊണ്ടുപോകും.
11 മണി മുതൽ താഴത്തുപള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ പ്രാർത്ഥനാ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 3:30-ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കുന്ന സമാപന ശുശ്രൂഷകൾക്ക് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിക്കും. സംസ്കാരം കടുത്തുരുത്തി താഴത്തുപള്ളി സെമിത്തേരിയിൽ നടക്കും.
സംസ്ഥാന സർക്കാരിന്റെ ആദരസൂചകമായി പോലീസിന്റെ ഗാർഡ് ഓഫ് ഓണറോടെയാണ് സംസ്കാരം നടക്കുകയെന്ന് അധികൃതർ അറിയിച്ചു. രാവിലെ 9:30-ന് വസതിയിൽ വെച്ച് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിച്ച് ആദരവ് അർപ്പിക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. സംസ്കാര ചടങ്ങുകൾക്ക് ശേഷം സെന്റ് മേരീസ് ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയത്തിൽ അനുശോചന യോഗം ചേരുന്നതാണ്.










