ട്രംപിന് പിന്നാലെ ഇന്ത്യ–പാക് സംഘർഷത്തിൽ മധ്യസ്ഥതാവകാശവാദവുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷം ശമിപ്പിക്കാൻ ചൈന ഇടപെട്ടുവെന്നും മധ്യസ്ഥത വഹിച്ചുവെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അവകാശപ്പെട്ടു. ചൊവ്വാഴ്ച ബീജിങ്ങിൽ നടന്ന ഒരു രാജ്യാന്തര പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഈ അവകാശവാദം നയതന്ത്ര തലത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.
ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ മുൻകൈയെടുത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഇത്തരം വാദങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളയുകയും, ഇന്ത്യ–പാക് സംഘർഷത്തിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാവൂ എന്നതാണ് ഇന്ത്യയുടെ സ്ഥിരം നിലപാട്. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ ചൈനയും മധ്യസ്ഥതാവകാശവാദവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി, ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കനത്ത തിരിച്ചടി നടത്തി. ഈ സൈനിക നടപടികൾ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ഇന്ത്യ–പാക് ബന്ധങ്ങളിൽ കടുത്ത സംഘർഷാവസ്ഥക്ക് ഇടയാക്കുകയും ചെയ്തു.
നാല് ദിവസത്തിന് ശേഷം ഇരു രാജ്യങ്ങളിലേയും സൈനികർ തമ്മിൽ നടത്തിയ ആശയവിനിമയത്തിലൂടെ പരിഹരിച്ചതായാണ് ഇന്ത്യ വ്യക്തമാക്കുന്നത്. മൂന്നാം കക്ഷി ഇടപെടൽ വിദേശകാര്യമന്ത്രാലയം പരസ്യമായിത്തന്നെ തള്ളിയിരുന്നു. എന്നാൽ താനാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷമവസാനിപ്പിച്ചതെന്ന് അവകാശപ്പെട്ട് ട്രംപ് നിരന്തരം രംഗത്തെത്തിയിരുന്നു. ഇത് രാജ്യത്ത് പ്രതിപക്ഷമടക്കം കേന്ദ്രത്തിനെതിരേ രാഷ്ട്രീയായുധമാക്കിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ചൈനയും രംഗത്തെത്തുന്നത്.
അതേസമയം, ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ അതിർത്തി സംഘർഷത്തെ ചൈന തങ്ങളുടെ പ്രതിരോധതാൽപര്യങ്ങൾക്ക് അനുകൂലമായി വിനിയോഗിച്ചതായി യുഎസ് കോൺഗ്രസ് പാനൽ റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിൽ നേരിട്ട് ഇടപെടാതെ തന്നെ, തങ്ങളുടെ ഏറ്റവും പുതിയ ആയുധ സംവിധാനങ്ങളുടെ ശേഷി എത്രത്തോളം മികച്ചതാണെന്ന് കാണിക്കാനാണ് ചൈന ഈ അവസരം ഉപയോഗിച്ചത്.
HQ-9 എയർ ഡിഫൻസ് സിസ്റ്റം, PL-15 എയർ-ടു-എയർ മിസൈലുകൾ, J-10 യുദ്ധവിമാനങ്ങൾ എന്നിവയെ ആഗോളതലത്തിൽ മാർക്കറ്റ് ചെയ്യാനുള്ള അവസരം ഇതിലൂടെ ചൈനയ്ക്ക് ലഭിച്ചു. എന്നാൽ ഇതിൽ വാണിജ്യലാഭം മാത്രമല്ല ചൈന കണ്ടത്. തങ്ങളുടെ ആയുധങ്ങൾ യഥാർത്ഥ യുദ്ധസാഹചര്യത്തിൽ എങ്ങനെ പെരുമാറുന്നു, അതിന്റെ കൃത്യത, പ്രതികരണശേഷി, സാങ്കേതിക കാര്യക്ഷമത എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളും ഈ സാഹചര്യത്തിലൂടെ മനസ്സിലാക്കി.
വ്യാജ വിവരങ്ങളുപയോഗിച്ച് ചൈനീസ് ആയുധങ്ങളുടെ മേന്മ പ്രകടിപ്പിക്കലാണ് പിന്നീട് നടന്നത്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലെ ചൈനീസ് എംബസികൾ തങ്ങളുടെ ആയുധങ്ങൾ വിജയം നേടിയതായി തുടർച്ചയായി പറഞ്ഞുനടന്നു. സംഘർഷത്തിന് ശേഷം ചൈന തങ്ങളുടെ ആയുധ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചു.
ചൈനീസ് ആയുധങ്ങൾ നശിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങളുടെ എഐ, വീഡിയോ ഗെയിം ചിത്രങ്ങൾ പ്രചരിപ്പിക്കാൻ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചു. ഫ്രഞ്ച് റഫാൽ യുദ്ധവിമാനത്തിന്റെ വിൽപ്പനയെ തകർക്കാൻ ലക്ഷ്യമിട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു. ചൈനിസ് നിർമിത ജെ-35 യുദ്ധവിമാനങ്ങളുടെ ആഗോള വിൽപ്പന വർധിപ്പിക്കാനായാണ് ഇത്തരമൊരു നീക്കം ചൈന നടത്തിയത്.
ഇതൊക്കെ ഉയർത്തിക്കാട്ടിയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ട്രംപ് നിരന്തരം പ്രഖ്യപനം നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. അതേപോലെ ചൈനയുടെ ഈ അവകാശവാദവും പരസ്യമായി ഇന്ത്യ തള്ളികളയുമെന്നതിൽ സംശയമില്ല.




