കൊല്ലം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വികസനം സാധ്യമാകണമെങ്കിൽ ബിജെപി അധികാരത്തിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് തിലകം അണിയും എന്ന് താൻ പറഞ്ഞത് നടപ്പായതായും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ സെൻട്രൽ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കുന്നതിനായി ആവശ്യമായ സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്ന് സുരേഷ് ഗോപി ആരോപിച്ചു. തൃശൂരിനോടു മാത്രമായി ഇത്തരമൊരു സമീപനം സ്വീകരിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയ്‌ക്കായി മാറ്റിവെച്ചിരുന്ന സംവിധാനം ഇനി തിരുവനന്തപുരത്തേക്ക് മാറ്റുമെന്നും, പകരം തൃശൂരിൽ 25 ഏക്കർ സ്ഥലത്ത് മറ്റൊരു പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് തിരുത്താൻ തങ്ങൾക്ക് അറിയാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
എന്നാൽ, വെള്ളാപ്പള്ളി വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം പ്രതികരിച്ചില്ല. കൊല്ലം സന്ദർശനത്തിന്റെ ഭാഗമായി ചരിത്രസ്മാരകമായ ചീനക്കോട്ടാരവും നിർമ്മാണം പുരോഗമിക്കുന്ന റെയിൽവേ സ്റ്റേഷനും സുരേഷ് ഗോപി സന്ദർശിച്ചു.




