പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സംഭവം മറച്ചുവെച്ചുവെന്നും ബന്ധപ്പെട്ട അധികാരികളെയോ പോലീസിനെയോ സമയബന്ധിതമായി അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡിസംബർ 18ന് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞതോടെ അന്നേ ദിവസം തന്നെ സ്കൂൾ അധികൃതർ വിവരം അറിഞ്ഞിരുന്നു. തുടർന്ന് ഡിസംബർ 19ന് മാനേജ്മെൻറ് അധ്യാപകനെതിരെ ആഭ്യന്തര നടപടി സ്വീകരിച്ചു. എന്നാൽ, സംഭവം പോലീസിലോ ചൈൽഡ് ലൈനിലോ അറിയിക്കാൻ വൈകിയതാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രധാന കണ്ടെത്തൽ. പോലീസ് അന്വേഷിച്ച് എത്തിയശേഷമാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്.
പീഡന വിവരം മറച്ചുവെച്ചതും പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതും ഉൾപ്പെടെ സ്കൂൾ അധികൃതർക്കെതിരെ നടപടിയുണ്ടാകും. പ്രധാനാധ്യാപകനും മാനേജ്മെൻറ് പ്രതിനിധികളും ഡിവൈഎസ്‌പി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്.
സ്കൂളിലെ സംസ്കൃത അധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനിലാണ് കഴിഞ്ഞ ദിവസം അറസ്റിലായത്. നവംബർ 29ന് അധ്യാപകന്റെ ക്വാർട്ടേഴ്സിൽ എത്തിച്ചാണ് ക്രൂരമായ പീഡനം നടന്നത്. വിദ്യാർത്ഥിയുടെ തുറന്നുപറച്ചിലാണ് സംഭവം പുറത്തറിയുന്നത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






