കോട്ടയം: മാസങ്ങളായി തകർന്നു കിടക്കുന്ന ചേർപ്പുങ്കൽ പഴയ റോഡ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. ഏറ്റുമാനൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വൺവേ സംവിധാനത്തിലൂടെ കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ മേഖലയിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വലിയ കുഴികൾ നിറഞ്ഞ പാതയിലൂടെയുള്ള യാത്ര കാൽനടയാത്രികരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
റോഡിലെ കുഴികൾ ഒഴിവാക്കാൻ വാഹനങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് വെട്ടിച്ചു മാറ്റുന്നത് നിത്യേന അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ചകിണി പാലത്തിന് സമീപമാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പാലത്തിന്റെ സംരക്ഷണ ഭിത്തിയായ ഇരുമ്പ് കമ്പികൾക്ക് ആവശ്യത്തിന് ഉയരമില്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു. പാലത്തിന് വളരെ അടുത്തെത്തിയാൽ മാത്രമാണ് ഇവിടെ ഇങ്ങനെ ഒരു നിർമ്മിതി ഉള്ള കാര്യം തന്നെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. കൂടാതെ പാലത്തിന് സമീപം കാടുപിടിച്ചു കിടക്കുന്നതിനാൽ കാഴ്ച മറയുന്നതും വലിയ വെല്ലുവിളിയാണ്.
റോഡിലെ കുഴികളടച്ച് അടിയന്തരമായി ടാറിംഗ് നടത്തണമെന്നും, പാലത്തിന് സമീപത്തെ കാടുകൾ വെട്ടിമാറ്റി ഗതാഗതം സുഗമമാക്കണമെന്നും വാഹനയാത്രികരും പ്രാദേശിക വ്യാപാരികളും ആവശ്യപ്പെട്ടു. അധികൃതരുടെ ഭാഗത്തുനിന്ന് ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.






