കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതിയായ എം.സി. അനൂപിന് വീണ്ടും പരോൾ അനുവദിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് അനൂപിന് 20 ദിവസത്തെ പരോൾ അനുവദിച്ചത്. ഇത് സ്വാഭാവിക പരോളാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.
അതേസമയം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മറ്റൊരു പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോൾ സർക്കാർ എതിർപ്പ് അറിയിച്ചിരുന്നില്ല. ഇതിനെതിരെ കെ.കെ. രമയുടെ അഭിഭാഷകൻ ശക്തമായ വാദമുയർത്തിയിരുന്നു. ഭരണകക്ഷിയുമായി ബന്ധമുള്ള വ്യക്തിയായതിനാലാണ് സർക്കാർ എതിർക്കാത്തതെന്നും ജ്യോതിബാബുവിന് ജാമ്യം അനുവദിക്കരുതെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.










