കൊച്ചി: കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് കൊച്ചി നഗരത്തിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കാമാടം കരയിൽ പനക്കൽ വീട്ടിൽ വിൻസന്റിന്റെ മകൻ നോർബർട്ട് പി.ആർ. (36), ചക്കാമാടം ലൈജു എന്നയാളാണ് അറസ്റ്റിലായത്.
നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള നോർബർട്ടിനെതിരെ കാപ്പ നിയമത്തിലെ 15(1)(a) വകുപ്പ് പ്രകാരം ഓഗസ്റ്റ് 11നാണ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കൈപ്പറ്റിയ തീയതി മുതൽ ആറ് മാസത്തേക്ക് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഇയാൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ ഉത്തരവ് നിലനിൽക്കെ ഓഗസ്റ്റ് 14ന് പുലർച്ചെ 3.20ഓടെ നോർബർട്ടിനെ ജ്യൂ ടൗൺ റോഡിലെ അക്ഷയ സെന്ററിന് സമീപം കണ്ടെത്തുകയായിരുന്നു. തുടർന്ന് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജയപ്രസാദ് പി.സി., സിവിൽ പൊലീസ് ഓഫീസർമാരായ മഹേശൻ, ശരത്മോൻ എന്നിവരടങ്ങിയ സംഘം ഇയാളെ അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



