തിരുവനന്തപുരം: ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ വീണ്ടും പങ്കെടുത്ത് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. തിരുവനന്തപുരം മണിവിളയിൽ ആർഎസ്എസ് സംഘടിപ്പിച്ച ‘സങ്കൽപ്പ് 2026’ പരിപാടിയിലാണ് വിസി മുഖ്യപ്രഭാഷകനായി പങ്കെടുത്തത്. വേദിയിലെ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ച ശേഷമാണ് അദ്ദേഹം പ്രസംഗിച്ചത്.
ലോകത്തിലെ 60 ശതമാനം മരുന്നുകളും ഇന്ത്യയാണ് നിർമിക്കുന്നതെന്ന് പ്രസംഗത്തിൽ മോഹനൻ കുന്നുമ്മൽ പറഞ്ഞു. വിദേശരാജ്യങ്ങൾക്കും മരുന്നിനായി ഇന്ത്യയെ ആശ്രയിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടും അദ്ദേഹം സംസാരിച്ചു. കുട്ടികൾക്ക് ചെറുപ്പം മുതൽ വിദ്യാഭ്യാസം നൽകുന്നതിനാണ് ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതെന്നും മൂന്ന് വയസുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാല് വർഷ ബിരുദ വിദ്യാഭ്യാസ രീതി കേരളം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും കേരള സർവകലാശാലയിൽ അത് നടപ്പാക്കിയെന്നും ഇപ്പോൾ എല്ലാവരും ഇത് നടപ്പാക്കുകയാണെന്നും വിസി അവകാശപ്പെട്ടു.
രാജ്യത്തെ കുട്ടികളെ ‘ഭാരത മാതാവ്’ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വമാണെന്നും വികസിത ഭാരതത്തിനായി അവരെ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. ‘വന്ദേ മാതരം’ എന്നതിനെക്കുറിച്ചും പ്രസംഗത്തിൽ പരാമർശിച്ച വിസി, രാജ്യത്തിന്റെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.
പിഎസ്‌സി പരീക്ഷ എഴുതി ജോലി നേടുന്നതിനൊപ്പം മറ്റു ചില കാര്യങ്ങളും ചെയ്യേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. മുൻകാലത്തെ നല്ല കാലത്തേക്ക് രാജ്യം തിരിച്ചുപോകുകയാണെന്നും ചിലർ അത് ‘കൊള്ളയടിച്ചെന്നും’ അവർക്ക് കൂട്ടുനിന്നവർ ആരെന്ന് അറിയാമെന്നും അദ്ദേഹം ആരോപിച്ചു. ‘വന്ദേ മാതരം’ പരാമർശിച്ചുകൊണ്ടാണ് മോഹനൻ കുന്നുമ്മൽ പ്രസംഗം അവസാനിപ്പിച്ചത്.



