തൃശ്ശൂർ: തൃശ്ശൂർ ലൂങ്സ് ക്രിക്കറ്റ് അക്കാദമിയിൽ നടന്ന പ്രഥമ ടെണ്ടുൽക്കർ കപ്പ് അന്തർസ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ കുന്നംകുളം ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കൊടുങ്ങല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി.
പതിനഞ്ച് ഓവർ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊടുങ്ങല്ലൂർ സ്കൂൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ തൊണ്ണൂറ്റിയാറ് റൺസാണ് നേടിയത്.ലക്ഷ്യം പിന്തുടർന്ന കുന്നംകുളം മോഡൽ ബോയ്സ് സ്കൂൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഞ്ച് ഓവർ ബാക്കി നിൽക്കെ തന്നെ ജയം ഉറപ്പാക്കി. ആത്മവിശ്വാസം നിറഞ്ഞ ബാറ്റിംഗും കൃത്യമായ ബോളിംഗുമാണ് കുന്നംകുളം ടീമിന് അനായാസ വിജയം സമ്മാനിച്ചത്. കുന്നംകുളം ടീമിനായി വേദനാദ് കൂനത്ത് ഇരുപത്തിയഞ്ച് പന്തിൽ ഒൻപത് ഫോറുകൾ സഹിതം നാല്പത്തിയേഴു റൺസ് നേടി പുറത്താകാതെ നിന്നു. ബാറ്റിംഗിനൊപ്പം രണ്ട് വിക്കറ്റും സ്വന്തമാക്കിയ വേദനാദ് കൂനത്ത് മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
വിജയത്തോടെ ക്വാർട്ടർ ഫൈനലിലേക്ക് കടന്ന കുന്നംകുളം ഗവൺമെന്റ് മോഡൽ ബോയ്സ് സ്കൂൾ അടുത്ത മത്സരത്തിൽ ശക്തരായ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിനെ ബുധനാഴ്ച നേരിടും. സ്കൂൾ ക്രിക്കറ്റ് മത്സരങ്ങളിൽ കുന്നംകുളം ടീമിന്റെ ഈ പ്രകടനം വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.






