തൃശ്ശൂർ: അതിരപ്പിള്ളി വനം റേഞ്ചിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നും, ആനകളുടെ തുടർച്ചയായ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി.
കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി കാട്ടാനകളാണ് ഈ പ്രദേശത്ത് ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞത്. കഴിഞ്ഞ ദിവസം കല്ലാല എസ്റ്റേറ്റിലെ എരുമതടത് ഏകദേശം ഒരു വയസുള്ള കുട്ടിയാന ചരിഞ്ഞിരുന്നു ഉയരം കൂടിയ സ്ഥലത്ത് നിന്നു വീണപ്പോഴുണ്ടായ പരുക്കാണ് കുട്ടിയാനയുടെ മരണത്തിന് കാരണമെന്നാണ് വനം ഉദ്യോഗസ്‌ഥർ പറയുന്നത്
അതിന് രണ്ടു ദിവസം മുൻപ് പ്ലാന്റേഷൻ കോർപറേഷൻ വെറ്റിലപ്പാറ ടിഎ സ്‌ആർ ഫാക്ടറി പരിസരത്ത് വനാതിർത്തിയിൽ ഗർഭിണിയായ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇണ ചേരാനെത്തിയ മോഴയാനയുടെ ആക്രമണമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം. എന്നാൽ സമീപ കാലങ്ങ ളിൽ മലയാറ്റൂർ, അതിരപ്പിള്ളി റേഞ്ചുകളിൽ ഒട്ടേറെ കാട്ടാനകൾ ചരിഞ്ഞതായി റിപ്പോർട്ടു ണ്ട്. ചത്ത ആനകളിൽ കൂടുതലും പിടിയാനയാണ്.
മസ്‌കത്തിൽ മുറിവേറ്റ കൊമ്പനെ വെറ്റിലപ്പാറ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ നിന്നാണ് രക്ഷാപ്രവർത്തകർ പിടികൂടിയത്. കോടനാട് അഭയാരണ്യ ത്തിൽ എത്തിച്ച് ചികിത്സ നൽകിയ ആന പിന്നീട് ചരിഞ്ഞു. ആനയുടെ മുറിവിനെക്കുറിച്ച് നാട്ടുകാർക്കിടയിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നു
ആനകൾ ചരിയുന്ന വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർ മാസങ്ങൾ വൈകിയാണ് അറിയുന്നതെന്ന ആക്ഷേപം ശക്തമാണ്. വാഴച്ചാൽ, പരിയാരം റേഞ്ചുകളിൽ ആനകളുടെ അവശിഷ്ടങ്ങൾ മാസങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയത്. ജഡം അഴുകി എല്ലും തോലും മാത്രമാകുന്ന സാഹചര്യത്തിൽ മരണകാരണം കണ്ടെത്താൻ കഴിയില്ലെന്നത് അന്വേഷണം വഴിമുട്ടിക്കാൻ കാരണമാകുന്നു.
വനത്തിനുള്ളിലെ പട്രോളിംഗിലെ പോരായ്മയും, ചില ഉദ്യോഗസ്ഥർ വിവരങ്ങൾ പുറംലോകം അറിയാതെ മറച്ചുവെക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. കാട്ടാനകളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ കൃത്യസമയത്ത് പുറത്തുവിടുന്നില്ലെന്നും പരാതി ഉണ്ട് . വിഷപ്രയോഗം, വൈദ്യുതാഘാതം തുടങ്ങിയ സാധ്യതകൾ നാട്ടുകാർ സംശയിക്കുന്നുണ്ടെങ്കിലും അധികൃതർ മൗനം പാലിക്കുകയാണ്.
അതിരപ്പിള്ളി എസ്റ്റേറ്റിലെ മുനിതടം ഭാഗത്തും രണ്ടാം ബ്ലോക്കിലെ ഐ ബി പരിസരത്ത് ആന ചരിഞ്ഞതും പ്ലാന്റേഷൻ ലീസിന് നൽകിയ പൈനാപ്പിൾ തോട്ടത്തിന് അടുത്താണ് ഇവിടെ കൂടുതൽ വൈദ്യുതി പ്രവഹിക്കുന്ന ഫെൻസിങ് ആണ് ഇട്ടിരിക്കുന്നത്
വിവിധ വനമേഖലകളിൽ അടു ത്തിടെയുണ്ടായ കാട്ടാനകളുടെ മരണങ്ങൾ സ്വാഭാവികമല്ലെന്ന സംശയം ഇതോടെ കൂടുതൽ ശക്തമാകുകയാണ്. കാട്ടാനകൾ ചരിയുന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. മലയാറ്റൂർ, അതിരപ്പിള്ളി റേഞ്ചുകളിൽ ചരിഞ്ഞവയിൽ ഭൂരിഭാഗവും പിടിയാനകളാണെന്നത് ഗൗരവകരമായ സാഹചര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വന്യമൃഗങ്ങളുടെ സംരക്ഷണത്തിൽ വനംവകുപ്പ് കൂടുതൽ ജാഗ്രത കാട്ടണമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.






