കോഴിക്കോട്: സമസ്ത കേരള ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 81 വയസായിരുന്നു.
2022 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു കെ. ആലിക്കുട്ടി മുസ്‌ലിയാർ. മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിയായ അദ്ദേഹം ദർസ് പഠനത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി സേവനമനുഷ്ഠിച്ചു.
1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി ചേർന്ന അദ്ദേഹം പിന്നീട് അതേ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചു. വിദ്യാഭ്യാസ-മതരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.
2010ലാണ് കെ. ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2003 മുതൽ 2005 വരെ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനായും 2006 മുതൽ 2009 വരെ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.












