പാലക്കാട്: കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന വന്യജീവി ശല്യം തടയുന്നതിനായി ജനജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനമായത്.
കാട്ടുപ്പന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ നിർമാർജ്ജന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കും. വനാതിർത്തികളോട് ചേർന്ന് കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ വെട്ടിത്തെളിക്കാൻ ഉടമകൾക്ക് അടിയന്തര നിർദ്ദേശം നൽകും. കൂടാതെ, വന്യജീവികളെ തടയുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഫെൻസിംഗുകളുടെ കൃത്യമായ പരിചരണത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാച്ചർമാരെ നിയമിക്കാനും യോഗത്തിൽ തീരുമാനിച്ചു.
വിവിധ വാർഡുകളിലെ വന്യജീവി സംഘർഷ വിഷയങ്ങൾ യോഗം വിശദമായി അവലോകനം ചെയ്തു. ജനജാഗ്രത സമിതികളുടെ ഘടന, ലക്ഷ്യങ്ങൾ, വനം വകുപ്പ് ആവിഷ്കരിച്ച പുതിയ മിഷനുകൾ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥർ ക്ലാസുകൾ നൽകി. മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിവിധ സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ യോഗത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. സമിതിയുടെ പുനഃസംഘടനയും മുൻകാല പ്രവർത്തന റിപ്പോർട്ട് അവതരണവും നടന്നു.
പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ മംഗലംഡാം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ലളിത ചന്ദ്രൻ, വാർഡ് മെമ്പർമാരായ എ. ഷരീഫ്, ഷാജു ആന്റണി, ധന്യ ബൈജു, സുനിത സുന്ദരൻ, റെൻസി ജോയ്സ്, മഞ്ജു ബെന്നി, ലീലാമ്മ ജോസഫ്, കൃഷി ഓഫീസർ, വനം വകുപ്പ് ഉദ്യോഗസ്ഥരായ നിതിൻ, ദിവ്യ (BFO), സീനിയർ ഡ്രൈവർ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.




