കോഴിക്കോട്: കാരശ്ശേരി ബാങ്കില്‍ വൻ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട്. ചെയർമാൻ എൻ.കെ അബ്ദുറഹ്മാൻ മക്കള്‍ക്കും ബന്ധുക്കള്‍ക്കും അനധികൃത ലോണ്‍ നല്‍കിയതായാണ് കണ്ടെത്തല്‍. ഭാര്യക്കും മക്കള്‍ക്കുമായി നാലരക്കോടി രൂപയുടെ വായ്പയാണ് നല്‍കിയത്. കൂടാതെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപയുടെ പലിശ ഇളവും നല്‍കുകയും ചെയ്തു.
ഒരേ ആധാരത്തില്‍ ഒന്നില്‍ കൂടുതല്‍ വായ്പ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മറ്റു വ്യക്തികളുടെ ആധാരത്തില്‍ പവർ ഓഫ് അറ്റോണി ഇല്ലാതെയാണ് വായ്പ നല്‍കിയത്. പലിശ ഇളവ് നല്‍കിയവർക്ക് വീണ്ടും ലോണ്‍ നല്‍കരുത് എന്നാണ് ചട്ടം. എന്നാല്‍ അത് ലംഘിച്ചുകൊണ്ട് പലിശ ഇളവ് നല്‍കിയവർക്ക് വീണ്ടും വായ്പ നല്‍കി. സ്വകാര്യ ധനകാര്യ സ്ഥാപങ്ങളുമായും ഇടപാട് നടത്തി.
ബാങ്കിന് വരുമാനത്തിനേക്കാളും 11.35 കോടിയാണ് ചിലവ്. ഭാര്യ ഉമ്മാച്ചുവിന് രണ്ട് തവണയായി ഒന്നര കോടി രൂപയാണ് വായ്പ നല്‍കിയത്. ആദ്യ വായ്പയില്‍ 5 ലക്ഷം പലിശ ഇളവ് നല്‍കുകയും ചെയ്തു. മകൻ ലിനീഷ് കുഞ്ഞാലിക്കും ഒന്നര കോടി വായ്പ നല്‍കിയതായി സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ടില്‍ പറയുന്നു. മകന് നല്‍കിയ വായ്പയില്‍ 15 ലക്ഷം പലിശ ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്.
50 ലക്ഷം വായ്പക്ക് ഈടാക്കിയത് 5 ലക്ഷം വിലയുള്ള സ്ഥലമാണ്. മതിയായ ഈട് ഇല്ലാതെയാണ് 14 കോടി 90 ലക്ഷം രൂപയുടെ വായ്പ നല്‍കിയത്. വ്യക്തിഗത ജാമ്യത്തില്‍ 75 ലക്ഷം രൂപ വായ്പ നല്‍കുകയും ബാങ്ക് ചെയർമാന്റെ മകന് 27 ലക്ഷം രൂപയുടെ പലിശ ഇളവ് നല്‍കുകയും ചെയ്തു. മകള്‍ ജുംനയ്ക്കും ഒന്നരക്കോടി വായ്പ നല്‍കുകയും 5 ലക്ഷം പലിശ ഇളവ് നല്‍കുകയും ചെയ്തു. സഹോദരന്റെ മകൻ അൻവറിന് നല്‍കിയത് 74 ലക്ഷം രൂപയാണ്. ഇതില്‍ ഒരു വായ്പയും തിരിച്ചടച്ചിട്ടില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.



