ദിനംപ്രതി കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന ആക്രമണങ്ങൾ നാം കാണുന്നതാണ്. അത് തടയുന്നതിനും കുട്ടികളെ നിരീക്ഷിക്കുന്നതിനുമായി ആപ്പുകൾ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നതും ശ്രദ്ധേയമാണ്. കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ സുരക്ഷാ ഫീച്ചറുകൾ സ്നാപ്ചാറ്റും ചേർത്തിരിക്കുകയാണ്. ആപ്പിൻറെ ഫാമിലി സെൻറർ ഹബ്ബിൽ ചേർത്ത ഈ പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച്, സ്‌നാപ്‌ചാറ്റിൽ കുട്ടികൾ ആരുമായാണ് കൂടുതൽ ഇടപഴകുന്നതെന്നും ആരുമായാണ് അവർ ലൈവ് ലൊക്കേഷൻ പങ്കിടുന്നതെന്നും മാതാപിതാക്കൾക്ക് കാണാൻ കഴിയും.
എങ്കിലും ആ ചാറ്റുകളുടെ ഉള്ളടക്കം പൂർണ്ണമായും സ്വകാര്യമായി തുടരും. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള മികച്ച ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് സ്‍നാപ്‍ചാറ്റ് പറയുന്നു.
ഈ പുതിയ സവിശേഷതകളിൽ കുട്ടികളുടെ സ്വകാര്യത പൂർണ്ണമായി പരിഗണിച്ചിട്ടുണ്ടെന്ന് സ്‌നാപ്‌ചാറ്റ് അധികൃതർ വ്യക്തമാകുകയും ചെയുന്നു. മാതാപിതാക്കൾ തങ്ങളുടെ സന്ദേശങ്ങൾ വായിക്കുമെന്ന് കുട്ടികൾ പലപ്പോഴും ഭയപ്പെടുന്നു. പക്ഷേ ഇതൊഴിവാക്കാൻ സ്‍നാപ്‍ചാറ്റ് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. അതായത് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ കുട്ടികൾ ഏറ്റവും കൂടുതൽ സംസാരിച്ചത് ആരോടാണെന്ന് ഇപ്പോൾ മാതാപിതാക്കൾക്ക് കാണാൻ കഴിയും.
കുട്ടികൾ സോഷ്യൽ മീഡിയയിൽ കൂടുതൽ ഇടപെടുന്നുണ്ടെന്ന് മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിക്കും. എന്നാൽ സന്ദേശങ്ങളുടെ ഉള്ളടക്കം ഇപ്പോഴും സ്വകാര്യമായി തുടരും. ഇത് കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുമെന്നും സംശയാസ്‍പദമായ ഏതൊരു പ്രവർത്തനവും കണ്ടെത്താൻ മാതാപിതാക്കളെ ഈ ഫീച്ചർ സഹായിക്കുമെന്നും കമ്പനി വിശ്വസിക്കുന്നു.
കുട്ടികൾ ഏതൊക്കെ സുഹൃത്തുക്കളുമായാണ് ലൈവ് ലൊക്കേഷൻ പങ്കിടുന്നതെന്ന് മാതാപിതാക്കൾക്ക് ഇപ്പോൾ അറിയാൻ കഴിയും. അതേസമയം മാതാപിതാക്കൾക്ക് അവരുടെ കുട്ടിയുടെ തത്സമയ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ കഴിയില്ല. എങ്കിലും എന്തെങ്കിലും അപകടമോ മറ്റോ ഉണ്ടായാൽ സ്‍നാപ്‍ചാറ്റ് ഓട്ടോമാറ്റിക്കായി മാതാപിതാക്കളെ ഇക്കാര്യം അറിയിക്കും.
ശക്തമായ സ്വകാര്യതാ ക്രമീകരണങ്ങൾ കാരണം കൗമാരക്കാർക്കിടയിൽ സ്‍നാപ്‍ചാറ്റ് വളരെ ജനപ്രിയമാണ്. എന്നാൽ ഈ സ്വകാര്യത മാതാപിതാക്കൾക്കിടയിൽ ആശങ്കയ്ക്ക് കാരണമാകുന്നു. പുതിയ അപ്‌ഡേറ്റിലൂടെ, കുട്ടികളുടെ സ്വാതന്ത്ര്യത്തിനും മാതാപിതാക്കളുടെ ആശങ്കകൾക്കും ഇടയിൽ ഒരു സന്തുലിതാവസ്ഥ കൊണ്ടുവരാനാണ് സ്‍നാപ്‍ചാറ്റിൻറെ ശ്രമം.
കുട്ടികളെ ചാരപ്പണി ചെയ്യുക എന്നതല്ല ഈ അപ്‌ഡേറ്റിൻറെ ഉദ്ദേശ്യമെന്ന് സ്‍നാപ്‍ചാറ്റ് പറയുന്നു.
മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനാണ് ഈ അപ്‍ഡേറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും ഈ ഫീച്ചറുകൾ ലഭ്യമാണ്. സൈബർ കുറ്റകൃത്യങ്ങളുടെ വർധിച്ചുവരുന്ന കേസുകൾ കണക്കിലെടുക്കുമ്പോൾ, കുട്ടികളുടെ ഓൺലൈൻ സുരക്ഷയിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ് സ്‌നാപ്‌ചാറ്റിൻറെ പുത്തൻ നടപടി. സ്നാപ്പ്ചാറ്റ് മാത്രമല്ല സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റെർ പോലെയുള്ള ആപ്പുകൾ വിദേശ രാജ്യങ്ങൾ നിരോധിക്കുന്ന രീതിയും നാം കണ്ടതാണ്.
ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങൾ കുട്ടികൾക്ക് കനത്ത സുരക്ഷയാണ് നൽകുന്നത്.
കഴിഞ്ഞ ദിവസം ചാറ്റ് ജിപിടിയും 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് നിയന്ത്രണങ്ങളും പ്രായം തെളിയിക്കുന്നതിനായി പ്രായ പ്രവചനം എന്ന സംവിധാനവും അവതരിപ്പിച്ചിരുന്നു. ഇതെല്ലം കുട്ടികളുടെ സുരക്ഷയെ കരുതിയാണെന്നതാണ് വാസ്തവം.
ഓസ്‌ട്രേലിയയിൽ കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ വിലക്കുകയും അത് വലിയ തോതിൽ ചർച്ചയാവുകയും ചെയ്തിരുന്നു. കുട്ടികൾക്കിടയിൽ അക്രമ വാസന വർദ്ധിക്കുന്നതിൽ ഓസ്‌ട്രേലിയൻ ഗവണ്മെന്റ് എടുത്ത് തീരുമാനവും ശ്രദ്ധേമായിരുന്നു. അതെ രീതിയിൽ തന്നെ ആന്ധ്ര ഗവണ്മെന്റും തയ്യാറെടുക്കുന്നു എന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ഏതായാലും ഇന്നത്തെ കാലത്ത് ഇത്തരം നിയന്ത്രണങ്ങൾ അനിവാര്യം തന്നെയാണ്. ഈ നിയന്ത്രണങ്ങൾ കുട്ടികളുടെ സുരക്ഷാ വർധിക്കുകയും കൂടുതൽ തെറ്റുകളിലേക്കും അപകടങ്ങളിലേക്കും പോകാതിരിക്കാൻ അവരെ സഹായിക്കുകയും ചെയ്യുമെന്ന് തന്നെ കരുതാം.




