തൃശ്ശൂർ: കുന്നംകുളത്തെ റവന്യൂ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് നിർമിക്കുന്ന താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. 24 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആധുനിക താലൂക്ക് ആസ്ഥാന മന്ദിരം ഫെബ്രുവരി മാസത്തിൽ നാടിന് സമർപ്പിക്കും.
നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവസാനഘട്ട പ്രവർത്തനങ്ങൾ നേരിൽ സന്ദർശിച്ച് വിലയിരുത്തി.കുന്നംകുളം നഗരസഭാ പ്രദേശത്തെ കുറുക്കൻപാറയിൽ നാല് ഏക്കർ സ്ഥലത്താണ് അഞ്ചുനിലകളിലായി 37,000 ചതുരശ്ര അടിയിൽ കെട്ടിടം നിർമിച്ചിരിക്കുന്നത്.
1.6 കോടി രൂപ ചെലവിൽ ചുറ്റുമതിൽ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. കെട്ടിടത്തിനുള്ളിൽ വിവിധ സർക്കാർ ഓഫീസുകൾ, വീഡിയോ കോൺഫറൻസ് ഹാൾ, 8,500 ചതുരശ്ര അടിയിൽ താലൂക്ക് ഓഫീസ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
കെട്ടിടത്തോട് ചേർന്ന് കാന്റീനും പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ടോയ്ലറ്റ് ബ്ലോക്കും സജ്ജമാക്കുന്നുണ്ട്. പാർക്കിങ്, പൂന്തോട്ടം, ലാൻഡ്സ്കേപ്പിങ്, ആധുനിക കവാടം, രണ്ടാം ഗേറ്റ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. തലപ്പിള്ളി താലൂക്കിൽ നിന്ന് വിഭജിച്ച് 2016ൽ രൂപീകരിച്ച കുന്നംകുളം താലൂക്കിന്റെ പ്രവർത്തന ഉദ്ഘാടനം 2018 മാർച്ച് 31ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഒറ്റപ്പാലം അമ്മു കൺസ്ട്രക്ഷൻസ് ആണ് നിർമ്മാണം പൂർത്തിയാക്കുന്നത്.






