തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണത്തിലെ സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തൽ. എക്സിക്യൂട്ടീവ് ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ.
കൊടിമര നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച വിജിലൻസ് അന്വേഷണം അതിവേഗത്തിൽ മുന്നോട്ട് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആവശ്യമായ രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറിക്ക് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം കത്ത് നൽകി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ ബന്ധപ്പെട്ട രേഖകൾ പ്രത്യേക അന്വേഷണ സംഘവും ദേവസ്വം വിജിലൻസും കൈവശം വച്ചിരിക്കുകയാണ്.
ഹൈക്കോടതിക്ക് ദേവസ്വം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലാണ് മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പിനെതിരെ ഗുരുതര പരാമർശങ്ങൾ ഉള്ളത്. ചട്ടപ്രകാരം സ്വർണം സംഭാവനയായി സ്വീകരിക്കുമ്പോൾ ത്രീ-എ രജിസ്റ്ററിൽ വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെങ്കിലും ഇത് പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. സ്വർണം കൈമാറിയ ഭക്തജനങ്ങളുടെ പേരുവിവരങ്ങൾ പല രേഖകളിലും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും, ചില ഇടങ്ങളിൽ ‘ഒരു ഭക്തൻ’ എന്ന പൊതുവായ പരാമർശം മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.




