ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. സഖ്യത്തിന് നൂറ് സീറ്റുകൾ പോലും നേടാനായില്ല. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടിക്കും ഗണ്യമായ മുന്നേറ്റം സാധിച്ചില്ല. ജമാഅത്തുമായി ഉണ്ടാക്കിയ സഖ്യം സിറ്റിസൺ പാർട്ടിക്ക് തിരിച്ചടിയായി. തോൽവി അംഗീകരിച്ച ജമാഅത്ത്, ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് അറിയിച്ചു.
പ്രവചനങ്ങളെ മറികടന്ന് വമ്പൻ വിജയം സ്വന്തമാക്കിയത് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയാണ്. 300 അംഗങ്ങളുള്ള പാർലമെന്റിൽ ഇരുന്നൂറിലധികം സീറ്റുകളിൽ ബിഎൻപി വിജയം നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു. ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ഈ നേട്ടം.
ബിഎൻപി അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ താരിഖ് റഹ്മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. വിജയിച്ച ഏഴ് വനിതാ സ്ഥാനാർത്ഥികളിൽ ആറുപേരും ബിഎൻപിയിലാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് തന്റെ ആദ്യ പരിഗണനയെന്ന് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ വ്യക്തമാക്കി. പുതിയ ബംഗ്ലാദേശിന്റെ ഉദയം സംഭവിച്ചുവെന്നാണ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് പ്രതികരിച്ചത്.
തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഹിതപരിശോധനയിൽ ചില പ്രധാന നിയമഭേദഗതികൾക്കും അംഗീകാരം ലഭിച്ചു. ഒരാൾ പരമാവധി രണ്ട് തവണ മാത്രമേ പ്രധാനമന്ത്രിയാകാവൂ എന്ന ഭേദഗതിയെയും പാർലമെന്റിന് പുതിയ ഉപരിസഭ രൂപീകരിക്കാനുള്ള തീരുമാനത്തെയും വോട്ടർമാർ പിന്തുണച്ചു.
പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് ഉണ്ടായിരുന്നു. ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീന തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.




