കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലെ വാദം ഈ മാസം 26-ലേക്ക് മാറ്റി. കേസ് ഇന്ന് പരിഗണിച്ചപ്പോൾ അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്ന ആറ് പ്രധാന രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് ഹർജിക്കാരുടെ ഭാഗം കോടതിയിൽ ആരോപിച്ചു. എന്നാല്‍ കുറ്റപത്രത്തിൽ ആവശ്യമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിഭാഗത്തിന്റെ വാദം 26-ന് തലശ്ശേരി സെഷൻസ് കോടതി കേൾക്കും. എസ്‌ഐടി നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും വിവിധ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹർജി സമർപ്പിച്ചത്.
കുറ്റപത്രത്തിൽ 13 പിഴവുകൾ ഉണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജി തുടര്‍വാദത്തിനായി സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയ ബന്ധവും പരിശോധിക്കണമെന്നാണ് ഹർജിയിലെ മറ്റൊരു ആവശ്യം. അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന വിരമിച്ച എസിപി ടി.കെ. രത്നകുമാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചതും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കേസ് നീട്ടുന്നതിനായുള്ള ശ്രമമാണ് തുടരന്വേഷണ ഹർജിയെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്.






