ന്യൂഡൽഹി: എഐ ഉച്ചകോടിയിലെ ചില വീഴ്ചകളെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. വലിയ അന്താരാഷ്ട്ര പരിപാടികളിൽ ചെറിയ സാങ്കേതികയോ സംഘാടകയോമായ പ്രശ്നങ്ങൾ സംഭവിക്കാം അവയെ പർവതീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനപങ്കാളിത്തം കൊണ്ടും ആശയവിനിമയത്തിന്റെ വ്യാപ്തി കൊണ്ടും ഉച്ചകോടി ശ്രദ്ധേയമാണെന്നും തരൂർ കൂട്ടിച്ചേർത്തു. ഇന്ന് ഉച്ചകോടിയിൽ അദ്ദേഹം പ്രസംഗിക്കും. ഇതിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുന ഗാർഗെയും ഉച്ചകോടിയുടെ നടത്തിപ്പിനെയും ചില സംഭവവികാസങ്ങളെയും നിശിതമായി വിമർശിച്ചിരുന്നു.
ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി “ഗ്ലോബൽ സൗത്ത്” രാജ്യങ്ങൾക്കാകെ എഐയുടെ പ്രയോജനവും ലഭ്യതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവച്ചു. “എഐയ്ക്കായി ആകാശം തുറന്നിടുക, എന്നാൽ ആവശ്യമായ നിയന്ത്രണം കൈവശം വയ്ക്കുക” എന്നതാണ് ഇന്ത്യയുടെ സമീപനമെന്ന് അദ്ദേഹം പറഞ്ഞു. എഐ ഏതാനും വൻകിട കമ്പനികളുടെയോ രാജ്യങ്ങളുടെയോ നിയന്ത്രണത്തിൽ മാത്രം ഒതുങ്ങാതെ, സാധാരണ ജനങ്ങളുടെ ജീവിതത്തിലേക്കെത്തിക്കേണ്ടതുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.
കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ സുരക്ഷ നിയമപരമായി ഉറപ്പാക്കണം, ഡാറ്റയുടെ ഉടമസ്ഥാവകാശം അതത് രാജ്യങ്ങൾക്കായിരിക്കണം, എഐ നിർമിത ഉള്ളടക്കമാണെങ്കിൽ അത് വ്യക്തമായി അടയാളപ്പെടുത്തുന്ന സംവിധാനം നിർബന്ധമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്ത്യ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ രൂപരേഖ ലോകനേതാക്കൾ പങ്കെടുത്ത പ്ളീനറി സെഷൻ അംഗീകരിച്ചു. ഉദ്ഘാടന സെഷനിൽ പങ്കെടുത്ത ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ , ഇന്ത്യയിലെ 140 കോടി ജനങ്ങളെ ഡിജിറ്റൽ നെറ്റ്വർക്കിലേക്ക് ഉൾപ്പെടുത്തിയതിനായി പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചു.
119 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഇരുപത് രാഷ്ട്രനേതാക്കളും 45 മന്ത്രിമാരും പ്രധാന സെഷനിൽ സാന്നിധ്യം രേഖപ്പെടുത്തി. മുൻപ് ഫ്രാൻസിൽ നടന്ന ഉച്ചകോടിയിൽ എഐ ഉപയോഗവുമായി ബന്ധപ്പെട്ട് പ്രധാന രാജ്യങ്ങൾക്കിടയിൽ കടുത്ത ഭിന്നതകൾ നിലനിന്നിരുന്നു. ഇത്തവണ അവയിൽ പലതും പരിഹരിച്ച് ഏകദർശനരേഖ അവതരിപ്പിക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് നേട്ടമായി വിലയിരുത്തപ്പെടുന്നു.




