അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ 76 റൺസിനായിരുന്നു കീഴടങ്ങൽ. ഇതോടെ ലോകകപ്പിൽ മുന്നോട്ടുള്ള യാത്ര ആതിഥേയർക്ക് കടുപ്പമുള്ളതാകും. വരും മത്സരങ്ങളിൽ രണ്ടും ജയിച്ചാലും സെമി ഉറപ്പിക്കാനാവാത്ത അവസ്ഥ. എന്താണ് തോൽവിക്ക് പിന്നിലെ കാരണങ്ങളെന്ന് തലപുകയ്ക്കുകയാണ് മാനേജ്മെന്റും ആരാധകരും.
ടീം സെലക്ഷൻ മുതൽ മൈതാനത്തെ തീരുമാനങ്ങൾ വരെ പിഴച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ കളികളിലെല്ലാം ആദ്യം ബാറ്റ് ചെയ്ത് ജയിച്ച ഇന്ത്യ ചേസ് ചെയ്യേണ്ടി വന്നപ്പോൾ പതറയിതാണ് പ്രധാന കാരണം. ആദ്യ ഓവറുകളിൽ ആധിപത്യം പുലർത്തിയ ഇന്ത്യയെ പ്രോട്ടിയാസ് പിന്നീട് നിലം തൊടീച്ചില്ല. വജ്രായുധങ്ങളായ സ്പിന്നർമാരെല്ലാം വരിനിന്ന് അടിവാങ്ങി. സുന്ദറും വരുണും ചേർന്നെറിഞ്ഞ ആറോവറിൽ ദക്ഷിണാഫ്രിക്ക നേടിയത് 64 റൺസായിരുന്നു. വീണത് ഒരേയൊരു വിക്കറ്റും.
അഭിഷേകിന്റേയും തിലക് വർമയുടേയും മോശം ഫോമും അക്ഷർ പട്ടേലിന് പകരം സുന്ദറിനെ ഇറക്കിയതും വിനയായി. ഇതോടെ സഞ്ജുവിന് വേണ്ടിയുള്ള മുറവിളികളും മാനേജ്മെന്റിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്.






