കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. കണ്ണൂർ തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദ് (29)നെ നടക്കാവ് പൊലീസ് പിടികൂടി.
അശോകപുരത്തെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു ഇയാൾ. ഹോട്ടലിൽ സ്ഥിരമായി എത്തിച്ചേരുന്ന പെൺകുട്ടിയെ സ്നേഹവാഗ്ദാനം ചെയ്ത് സ്വന്തം ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി. പിന്നീട് വീണ്ടും ഹോട്ടലിൽ എത്തിയപ്പോൾ പ്രതി അരയിടത്തുപാലത്ത് താമസ സൗകര്യം ഒരുക്കി നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് രാത്രി സമയങ്ങളിൽ ഹോസ്റ്റലിൽ നിന്ന് പെൺകുട്ടിയെ സ്വന്തം താമസസ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നാല് മാസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിക്ക് കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. സംഭവസ്ഥലം നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടെ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ്, എസ്.ഐ. എൻ. ലീല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ഞായറാഴ്ച പാളയത്തെ ഒരു ലോഡ്ജിൽ നിന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതിക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.




