ചെന്നൈ: ട്വന്റി20 ലോകകപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് സമ്മർദത്തിലായ ഇന്ത്യൻ ബാറ്റിങ് നിരയ്ക്കെതിരെ നാല് കോണുകളിൽ നിന്നും വിമർശനം ഉയരുന്നു. സെമിയിൽ എത്തുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലാണ് നിലവിൽ ഇന്ത്യ. അഭിഷേക് ശർമ്മ അമ്പേ പരാജയമായപ്പോൾ തിലക് വർമയും സൂര്യകുമാർ യാദവുമെല്ലാം മെല്ലെപോക്കിന്റെ പേരിലും പഴി കേൾക്കുകയാണ്. ഒപ്പം ആരെയെങ്കിലും മാറ്റി മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന മുറവിളിയും ആരാധകരുടേയും മുൻ താരങ്ങളുടേയും ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.
ഒരു മത്സരം മാത്രമാണ് സഞ്ജു കളിച്ചതെങ്കിലും മോശമല്ലാത്ത സ്ട്രെക്ക് റേറ്റിലായിരുന്നു ആ ഇന്നിംഗ്സ്. 8 പന്തിൽ നിന്ന് നേടിയത് 22 റൺസ്. വ്യാഴാഴ്ച്ച ചെപ്പോക്കിൽ സിംബാബ്വെയെ നേരിടാനിറങ്ങുമ്പോൾ തിലകിനോ അഭിഷേകിനോ പകരം സഞ്ജുവിനെ ഇറക്കണമെന്നാണ് പ്രധാന ആവശ്യം. ആദ്യ മൂന്ന് ബാറ്റർമാരും ഇടങ്കയ്യന്മാരാണെന്നതും എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്. എന്നാൽ, ടീമിൽ മാറ്റം വരുത്തില്ലെന്നാണ് കോച്ച് ഗൗതം ഗംഭീറിന്റെയും ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിന്റെയും നിലപാട്.










