നിങ്ങൾ ഓരോ ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ എത്രമാത്രം പെർമിഷനുകൾ കൊടുക്കാറുണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ഫോണിലെ ഓരോ വ്യക്തി വിവരങ്ങളും ഉപയോഗിക്കാൻ ആ ആപ്പുകൾക്ക് അനുവാദം കൊടുക്കുന്ന പ്രക്രിയയാണത്. ഷോപ്പിങ് മാളുകളിലും ചില സൂപ്പർ മാർക്കറ്റുകളിലുമെല്ലാം ബില്ലിങ്ങിനൊപ്പം ഫോൺ നമ്പർ ചോദിക്കുന്ന പരിപാടിയുണ്ട്, ഇത് കൊടുക്കാതിരിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന കോടതി വിധിയും നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. അപ്പോൾ ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തം. ഒരാളുടെ വ്യക്തി വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് കൃത്യമായ അനുവാദം വാങ്ങേണ്ടതുണ്ട് എന്ന നിയമവശം.
ഇനി കാര്യത്തിലേക്ക് വരാം, നമ്മുടെ സംസ്ഥാനത്തെ വലിയൊരു വിഭാഗത്തിന്റെ മൊബൈൽ ഫോണിലെ വിവരങ്ങൾ അവരറിയാതെ ചോർന്നിരിക്കുകയാണ്. ചോർത്തിയെന്ന ആരോപണം നേരിടുന്നത് ഏതെങ്കിലും സൂപ്പർ മാർക്കറ്റോ മൊബൈൽ അപ്ലിക്കേഷനോ അല്ല, ഒരു സംസ്ഥാന സർക്കാരാണ്, മുഖ്യമന്ത്രിയാണ്! സംഗതി അത്ര നിസ്സാരമല്ല. ഡേറ്റ പൈറസിയുടെ അപകടവും ഇത് നിയമസഭാ തെരഞ്ഞെടുപ്പ് മൂക്കിന്റെ തുമ്പത്ത് വന്നെത്തിയിരിക്കുമ്പോൾ സിപിഎമ്മിന് നൽകുന്ന തിരിച്ചടിയും എത്രത്തോളമെന്ന് നോക്കാം.
സർക്കാർ ജീവനക്കാരുടെ ഫോണുകളിലേക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സർക്കാർ നേട്ടങ്ങൾ വർണിക്കുന്ന സന്ദേശങ്ങൾ വന്നതാണ് സംഭവങ്ങളുടെ തുടക്കം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന സ്പാർക് പോർട്ടലിലെ ഡാറ്റ ഉപയോഗിച്ചായിരുന്നു സന്ദേശങ്ങൾ അയച്ചിരിക്കുന്നതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ശബരിമലയിൽ ഇനി സ്വർണ്ണം എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് ചോദിച്ച പോലെ ചോരാൻ ഇനി ഡാറ്റ എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് ജഡ്ജി മുഖത്ത് നോക്കി ചോദിച്ചില്ലെന്ന് മാത്രം. സ്പാർക് ഡാറ്റയുടെ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്.
സർക്കാർ ജീവനക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ വ്യക്തിഗത വിവരങ്ങളിൽ നിന്ന് ഫോൺ നമ്പറുകൾ ശേഖരിച്ച് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചതായാണ് ആരോപണം. വ്യക്തിഗത വിവരങ്ങൾ എങ്ങനെയാണ് ലഭിച്ചതെന്നും ആർക്കും ലഭ്യമാകുന്ന വിവരമാണെങ്കിൽ സ്പാർക്കിലെ ഡാറ്റയ്ക്ക് എന്ത് സംരക്ഷണമാണുള്ളതെന്നും കോടതി ചോദിച്ചു. വ്യക്തിഗത ഡാറ്റ ശേഖരിച്ച ഉദ്ദേശ്യത്തിനുള്ളിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമതത്വം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ജനങ്ങളെ നിയമത്തിന്റെ കീഴിൽ കൊണ്ടുവരേണ്ട സർക്കാർ തന്നെ നിയമ ലംഘനത്തിന്റെ പ്രതീകമാകുകയാണെന്നും ആരോപണം ഉയർന്നു കഴിഞ്ഞു.
കേസ് പരിഗണിച്ച ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് പ്രഥമദൃഷ്ട്യാ ഇത് സ്വകാര്യതയിലേക്കുള്ള ഗുരുതര കടന്നു കയറ്റമാണെന്ന് നിരീക്ഷിച്ച് കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ സമാന സ്വഭാവത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കരുതെന്ന് കർശന നിർദേശം നൽകി. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാണ് സന്ദേശങ്ങൾ അയച്ചതെന്ന സർക്കാർ വാദം കോടതി തള്ളിയ കോടതി സർക്കാരിൽ നിന്ന് ഒരു ഗുണഫലവും ലഭിക്കാത്തവർക്കും സന്ദേശങ്ങൾ ലഭിച്ചതായി ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നതുവരെ സമാന സന്ദേശങ്ങൾ അയയ്ക്കില്ലെന്ന് ഉറപ്പ് നൽകാനും കോടതി നിർദേശിച്ചു.
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന വിഷയത്തിൽ ടെക് ഭീമന്മാരായ ഗൂഗിളിനേയും മെറ്റയേയും വരെ നമ്മുടെ ഇന്ത്യയടക്കം പല രാജ്യങ്ങളും വിലക്കുമെന്ന ഘട്ടം വരെയെത്തിയ സംഭവങ്ങൾ അടിവരയിടുന്നത് ഡിജിറ്റൽ യുഗത്തിൽ വ്യക്തിവിവരങ്ങൾ ചോർന്നു പോകാതെ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ആഗോള സമൂഹത്തിൽ എത്രമാത്രം ഉണ്ടെന്നതിന്റെ തെളിവാണ്. ആ ഘട്ടത്തിൽ ഇവിടെ ഒരു സംസ്ഥാനം ഭരിക്കുന്ന സർക്കാരിനെതിരെ സമാന ആരോപണം ഉയർന്നിരിക്കുന്നത്.
സംഭവം എന്തായാലും കോൺഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. ബഹുമാനത്തോടെ ‘ഓണറബിൾ ചീഫ് മിനിസ്റ്റർ’ എന്ന് വിളിച്ച ആളെ ഇനി ‘തീഫ് മിനിസ്റ്റർ’ എന്ന് വിളിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത്. സതീശനും ചെന്നിത്തലയും രേഖകളും കടലാസുകളുമൊക്കെയായി പ്രസ് മീറ്റുകൾ കയറിയിറങ്ങുന്നു. അവർക്കിത് നനഞ്ഞ പടക്കമായി പോയ പുതുയുഗയാത്രയുടെ ക്ഷീണം മറയ്ക്കാൻ കിട്ടിയ കച്ചിത്തുരുമ്പാണ്. അതോ കുറച്ച് കഴിഞ്ഞ് വീണ്ടും ഇതെല്ലാം വിട്ട് മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള സ്ഥിരം അടിയിലേക്ക് മടങ്ങുമോ എന്ന് കണ്ടറിയണം. ബിജെപി വിഷയം അറിഞ്ഞിട്ടില്ലെന്ന് അനുമാനിക്കാം. പ്രതിപക്ഷത്തിന് എത്ര ദിവസം ഈ വിഷയം കത്തിച്ച് നിർത്താനാകും എന്നത് അനുസരിച്ച് ഇരിക്കും സർക്കാരിന്റെ സ്വസ്ഥതയേയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളേയും ഇത് എത്രമാത്രം ബാധിക്കുമെന്ന് അറിയാൻ. ഓർക്കുക- പണിയും നിയമവും അറിയാവുന്നവന്റെ കയ്യിൽ കിട്ടിയാൽ കത്തിപ്പടർത്താൻ മാത്രം മരുന്ന് നിറച്ച വിഷയമാണ് ഡാറ്റ ചോർച്ച.









