ഹൈദരാബാദ്: ഹൈദരാബാദിലെ വാടക വീട്ടിൽ 21 കാരിയായ യൂട്യൂബറും സയൻസ് വിദ്യാർത്ഥിനിയുമായ ബോണു കൊമാലിയെ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. അമ്മയ്ക്ക് ഐ ലവ് യു സോ മച്ച് എന്ന് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ് ബോണു കൊമാലി മരിച്ചത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ കൊമാലി, ഹൈദരാബാദിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സിക്ക് പഠിക്കുന്നതിനിടെ ഏകദേശം 11 മാസമായി ഒരു അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. യൂട്യൂബ് വീഡിയോകളിലൂടെ പ്രശസ്തയായിരുന്നു കൊമാലി. തിങ്കളാഴ്ച പുലർച്ചെ കുവൈറ്റിൽ ജോലി ചെയ്യുന്ന അമ്മ ബി സത്യ വരലക്ഷ്മിക്കാണ് കൊമാലി അവസാനമായി സന്ദേശമയച്ചത്. ഇളയ സഹോദരനെ നന്നായി നോക്കണമെന്നും കൊമാലി ആവശ്യപ്പെട്ടു. പിന്നീട് അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയി. ആവർത്തിച്ചുള്ള കോളുകൾക്ക് മറുപടി ലഭിക്കാത്തതിനെ തുടർന്ന് അമ്മ സുഹൃത്തിനെ വിവരമറിയിച്ചു.
വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് ഒരു ഗോവണിയും സാരിയും കണ്ടെത്തി. പ്രണയബന്ധം തകർന്നതിലെ മാനസിക വേദനയെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു. 27 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറും സഹ യൂട്യൂബറുമായ ഒരാളുമായി മൂന്ന് വർഷത്തെ ബന്ധത്തിലായിരുന്നു. ആറ് മാസം മുമ്പ് കൊമാലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഫോൺ രേഖകൾ, സന്ദേശങ്ങൾ, സുഹൃത്തുക്കളിൽ നിന്നും അയൽക്കാരിൽ നിന്നുമുള്ള മൊഴികൾ എന്നിവ പരിശോധിച്ച് പോലീസ് കേസ് അന്വേഷിക്കുന്നു.




