നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കേ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയ ചർച്ചകളും ആരൊക്കെ എവിടെയൊക്കെ മത്സരിക്കുമെന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ഏറ്റവും പ്രധാനമായ കണ്ണൂർ മണ്ഡലത്തിൽ ഇത്തവണ എങ്ങനെയായിരിക്കും പോരാട്ടമെന്നാണ് ചർച്ച ചെയ്യപ്പെടുന്നത്.
മണ്ഡല രൂപവത്കരിച്ചത് മുതൽ ഇടതിനൊപ്പം സഞ്ചരിച്ച പാരമ്പര്യമാണ് ധർമടത്തിന് ഉള്ളത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കേരളത്തിന് മുഖ്യമന്ത്രിയെ സംഭാവനചെയ്ത മണ്ഡലം. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടും ഈ മണ്ഡലത്തിൽ ഉൾപ്പെടുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് പുതിയ വേഗം കൈവരിച്ച കാലഘട്ടം കൂടിയായിരുന്നു ഇത്. ഇക്കുറിയും പിണറായിതന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ എതിരാളി ആരെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. ജയം ഒട്ടും എളുപ്പമല്ലെന്ന് യു.ഡി.എഫിന് നന്നായി അറിയാം.
പിണറായിയെ പരമാവധി മണ്ഡലത്തിൽ തളച്ചിടാൻ കഴിയുന്ന ആളെയാണ് യുഡിഫ് തിരയുന്നത് എന്നത് വളരെ വ്യക്തമാണ്. ഷാഫി പറമ്പിൽ എംപിയെ മത്സരിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. കെ. സുധാകരൻ എംപി കണ്ണൂരിൽ മത്സരിക്കാൻ മോഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതിനാൽ, തീരുമാനം എടുത്തിട്ടുവേണം ഷാഫിയുടെ കാര്യം തീരുമാനിക്കാൻ എന്നും സൂചനയുണ്ട്. രണ്ട് എം.പി.മാരെ നിയമസഭയിലേക്ക് പരീക്ഷിക്കുന്നതിൽ യുഡിഎഫിൽ വിയോജിപ്പുണ്ട് എന്നതാണ് എടുത്ത് പറയേണ്ട കാര്യം.
നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടാ എന്നതായിരുന്നു യുഡിഫ് നേതൃത്വം ആദ്യം എടുത്തിരുന്ന തീരുമാനം. എന്നാൽ പിന്നീട് അങ്ങോട്ട് എംപിമാരെ ഇറക്കിയില്ലെങ്കിൽ ഈ തവണയും വോട്ട് പിടിക്കാൻ കഴിയില്ല എന്ന ഭയം കൊണ്ടാണെന്നും ആക്ഷേപം ഉയർന്നു വരുന്നുണ്ട്.
കെഎസ് യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, എം.കെ.മോഹനൻ, കെ.പി. സാജു തുടങ്ങിയവരുടെ പേരുകളും നിലവിൽ കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. എം.കെ. മോഹനൻ ഡിസിസി ജനറൽ സെക്രട്ടറിയാണ്. കണ്ണൂർ നിയോജകമണ്ഡലം സംഘടനാചുമതല വഹിക്കുന്നു. എന്നാൽ ഒട്ടും വിട്ടു കൊടുക്കാതെ തന്നെ ബിജെപിയും എൽഡിഎഫിനും യുഡിഎഫിനുമൊപ്പം കനത്ത പോരാട്ടം കാഴ്ചവെക്കാൻ ഒരുങ്ങുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സി. രഘുനാഥ് പിന്നീട് ബിജെപിയിൽ ചേർന്ന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അദ്ദേഹമോ മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസോ ബിജെപിയെ പ്രതിനിധീകരിച്ചേക്കും എന്നാണ് ലഭിക്കുന്ന വിവരം. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് കൂടിവരുന്നതാണ് ബി.ജെ.പി.ക്ക് പ്രതീക്ഷ പകരുന്നത്.
2011-ലാണ് ധർമടം മണ്ഡലം നിലവിൽ വന്നത്. അടുത്തിടെ അന്തരിച്ച കെ.കെ. നാരായണനായിരുന്നു മണ്ഡലത്തിലെ ആദ്യ ജനപ്രതിനിധി. 2016-ലും 2021-ലും പിണറായി വിജയനായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 50,123 വോട്ടാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബൂത്തുതലത്തിൽ എൽഡിഎഫിന് നേരിയ മേൽക്കൈയേ ഉണ്ടായുള്ളു. ആകെയുള്ള 165 ബൂത്തുകളിൽ 80-ൽ യുഡിഎഫിനും 85-ൽ എൽഡിഎഫിനുമായിരുന്നു ഭൂരിപക്ഷം. വോട്ടിന്റെ എണ്ണം നോക്കിയാൽ 2616 മാത്രം. എൽഡിഎഫ്-71,794, യു.ഡി.എഫ്.-69,178, ബി.ജെ.പി.-16,711 എന്നിങ്ങനെയായിരുന്നു വോട്ടുനില.
ഈ വോട്ടുനിലയാണ് യുഡിഎഫിന്റെ പ്രതീക്ഷ ഉയർത്തുന്ന ഒരുഘടകം. പക്ഷേ, പിന്നാലെ വന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും എൽഡിഎഫിന്റെ കൈപ്പിടിയിലാകുകയും ചെയ്തു. കടമ്പൂർ പഞ്ചായത്ത് എൽഡിഎഫ് യുഡിഎഫിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയമാണ് യുഡിഫ് നേടിയത്. അത് തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിക്കാനാകുമെന്ന പാർട്ടിയുടെ ആത്മവിശ്വാസം. ധർമടത്ത് പിണറായി വിജയൻ തന്നെ സ്ഥാനാർഥിയാകുമ്പോൾ യുഡിഎഎഫിന് അത് വലിയൊരു വെല്ലുവിളി തന്നെയാകും. പിണറായി വിജയനെതിരെ ഷാഫി പറമ്പിലിനെ ഇറക്കിയാൽ അവിടെ ഭരണം കൈയിലാക്കാമെന്ന കണക്കുകൂട്ടലുകളും യുഡിഎഫിന് ഉണ്ട് എന്ന് തന്നെ പറയാം. എന്നാൽ തുടർച്ചയായുള്ള ഇടതുപക്ഷ കോട്ട കൈപ്പിടിയിലാക്കാൻ യുഡിഎഫിന് കഴിയില്ല എന്നതാണ് മനസിലാക്കേണ്ട ഒരു കാര്യം.
ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാനാണ് യുഡിഎഫിന്റെ ശ്രമം. എൽഡിഎഫിന്റെ രാഷ്ട്രീയകരുത്തിന്റെ പ്രതീകമായ ധർമടത്ത് പിണറായി വിജയൻ എന്ന കരുത്തുറ്റ നേതാവിന്റെ സാന്നിധ്യം മണ്ഡലത്തെ ദേശീയശ്രദ്ധയിലെത്തിക്കുകയാണ്. ഏതായാലും വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് വാർത്തകൾ കൂടുതൽ പുറത്ത് വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.






