കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് അഞ്ചിനായിരുന്നു പത്താംക്ലാസ് പരീക്ഷ ആരംഭിക്കാനിരുന്നത്. അഞ്ചാം തിയതിയിലെ എസ്എസ്എൽസി പരീക്ഷയും അഞ്ച്, ആറ്, ഏഴ് തിയതികളിലെ പ്ലസ്ടു പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കും.
ഇറാനെതിരെ അമേരിക്ക-ഇസ്രയേൽ ആക്രമണം തുടരുകയും ഗൾഫ് രാജ്യങ്ങളിൽ ആശങ്ക നിലനിൽക്കുകയും ചെയ്യുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. ആശങ്ക നിലനിൽക്കെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ മാറ്റിവെക്കണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് ശുപാർശനൽകിയിരുന്നു.
കേരളത്തിലും ഗൾഫിലും ഒരേ ചോദ്യപേപ്പർ വെച്ചാണ് പരീക്ഷ നടത്താറുള്ളത്. യുദ്ധസാഹചര്യം കണക്കിലെടുത്ത് ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഞായറാഴ്ച മാറ്റിവെച്ചിരുന്നു.






