സുൽത്താൻ ബത്തേരി: വയനാട്ടിലെ യുവകർഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്നെന്ന് കണ്ടെത്തൽ. കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രജീവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. രജീവിന്റെ ഇടുപ്പെല്ലും ശ്വാസകോശവും കാട്ടാന ആക്രമണത്തിൽ തകർന്നു. ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്ക് സംഭവിച്ചതായും ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. രജീവിനെ കാട്ടാന തുമ്പിക്കൈയിൽ എടുത്തുയർത്തി നിലത്ത് അടിച്ചതാകാം എന്നാണ് വിലയിരുത്തൽ.
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ രജീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ പോയതായിരുന്നു രജീവ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ഇദ്ദേഹത്തെ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബത്തേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

