കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി സർവീസുകൾ ഇന്ന് റദ്ദാക്കി. ആകെ 36 വിമാനങ്ങളാണ് സർവീസ് റദ്ദാക്കിയത്. ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 34 വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. എയർ ഇന്ത്യയുടെ ഏഴ് സർവീസുകളും റദ്ദാക്കി. അതേസമയം ദുബായിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ സർവീസ് ആരംഭിച്ചു.
ഒമാൻ എയറും എയർ ഇന്ത്യ എക്സ്പ്രസും തിരുവനന്തപുരം–മസ്കറ്റ് റൂട്ടിൽ സർവീസ് നടത്തി. മിഡിൽ ഈസ്റ്റിലേക്കുള്ള മറ്റ് സർവീസുകൾ റദ്ദാക്കിയെങ്കിലും ഒമാനിലേക്കുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്.
മണിക്കൂറിൽ 48 വിമാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിൽ യു.എ.ഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതോടെ കൂടുതൽ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താനുള്ള സാധ്യത ഉയർന്നിട്ടുണ്ട്. മാർച്ച് 5 മുതൽ 7 വരെ റാസൽഖൈമയിൽ നിന്ന് ഡൽഹി, കൊച്ചി, മുംബൈ നഗരങ്ങളിലേക്ക് പ്രത്യേക സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കൊച്ചിയിൽ നിന്ന് വൈകിട്ട് 4.25ന് പുറപ്പെടുന്ന വിമാനം രാത്രി 8.55ന് റാസൽഖൈമയിൽ എത്തും.
വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ വിസ കാലാവധി കഴിഞ്ഞവർക്കായി യുഎഇ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓവർസ്റ്റേ ഫൈൻ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 28ന് ശേഷം സന്ദർശക വിസയോ ടൂറിസ്റ്റ് വിസയോ കാലാവധി കഴിഞ്ഞവർക്കും വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും ഈ ഇളവ് ബാധകമാണ്. താമസ വിസ റദ്ദാക്കി രാജ്യം വിടാൻ തയ്യാറായിരുന്നവർക്കും പിഴ ഈടാക്കില്ലെന്ന് യുഎഇ ഐസിപി വ്യക്തമാക്കി.
അതേസമയം പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ രൂപീകരിച്ച ആറു നോർക്ക സഹായ കൂട്ടായ്മകളുടെ ഫോൺ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സന്ദർശക വിസയിൽ ഉള്ളവർക്ക് ഒരു മാസം അധിക കാലാവധി അനുവദിച്ചു. ഫെബ്രുവരി 28, 2026 മുതൽ കാലാവധി കഴിഞ്ഞതോ ഉടൻ കാലാവധി തീരാനിരിക്കുന്നതോ ആയ എല്ലാ വിസിറ്റ് വിസകൾക്കും ഒരു മാസം കൂടി നീട്ടി നൽകുമെന്ന് അധികൃതർ അറിയിച്ചു.




