പശ്ചിമേഷ്യയിലാകെ യുദ്ധഭീതം കൊടുമ്പിരി കൊള്ളുകയാണ്. യുദ്ധം തുടങ്ങിയ അന്ന് മുതല്‍ ഇറാനുമായി ബന്ധപ്പെട്ട് നമ്മള് സ്ഥിരമായി കേള്‍ക്കുന്ന ചില പേരുകളും സംഭവങ്ങളുമുണ്ട്- ആയത്തുള്ള അലി ഖമനേയി, മകന് മൊജ്തബ ഹൊസൈനി, ഇറാനിയന്‍ വിപ്ലവം, ജിന മഹ്സ അമിനി…. അതെ, ഇറാനെന്ന മഹാരാഷ്ട്രത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഇടം സൃഷ്ടിച്ചെടുത്ത ഒരു 22കാരി പെണ്‍കുട്ടി- ജിന മഹ്സ അമിനി. ഇപ്പോള്‍ ഇറാന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് ആ പേരും അതുണ്ടാക്കിയ വിപ്ലവവും. ഒരുപക്ഷേ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഇറാനിലെ തെരുവകളിലും, യൂറോപ്യന്‍ രാജ്യങ്ങളിലുമുള്പ്പടെ ലോകത്തെമ്പാടും ഉയരുന്ന പേരും ചിത്രവുമാണിതെന്നും പറയാം.
1979ലെ വിഖ്യാതമായ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം ആ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നിന് തിരികൊളുത്തിയ സംഭവമാണിത്. ആ രാജ്യത്തെ ഭരണകൂട ഇടപെടലിന്റെ കിരാതമായ നിയമസംവിധാനങ്ങളുടെ ഇരയായിരുന്നു ഈ കുര്‍ദിഷ് പെണ്‍കൊടി. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ല എന്ന പേരില്‍ ഇറാന് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കുഴഞ്ഞു വീഴുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്. ഇങ്ങനെ ഒരുപാട് സ്ത്രീകള്‍ ആ രാജ്യത്ത് മുന്‍പും അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഈ മരണം ഒരു വിപ്ലവത്തിന് തന്നെ തിരികൊളുത്തുകയായിരുന്നു- ഇറാനെ ഇളക്കിമറിച്ച ഹിജാബ് വിപ്ലവത്തിന്. തന്റെ കുര്‍ദിഷ് പാരമ്പര്യത്തില്‍ അഭിമാനിച്ചിരുന്ന ഒരാളായിരുന്നു ജിന.
ഷാ ഭരണം അവസാനിപ്പിച്ച് അധികാരം പിടിച്ചെടുത്തവര്‍ ഇറാനെ കടുത്ത ഇസ്ലാമിക് മതരാജ്യമാക്കി മാറ്റി കര്‍ശനമായ നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് മേല്‍ നടപ്പാക്കുകയായിരുന്നു. അധികം വൈകാതെ ഇറാനില്‍ ഹിജാബ് നിര്ബന്ധമാമാക്കി. തലമുടി മുഴുവന്‍ മറയ്ക്കണമെന്ന നിയമം കശനമാക്കി. സ്ത്രീകള്‍ അയഞ്ഞ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. ഇത് ലംഘിക്കുന്നവരെ മതപൊലീസ് അറസ്റ്റ് ചെയ്യുകയും ശിക്ഷാനടപടികള്‍ക്ക് വിധേയാരാക്കുകയും ചെയ്തു.
ഇനിയാണ് കഥ ആരംഭിക്കുന്നത്. 2022 സെപ്റ്റംബറില്‍ വടക്കു പടിഞ്ഞാറന്‍ ഇറാനിലെ നഗരമായ ഉര്‍മിയയിലെ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജിനി മഹ്സ അമിനിയും കുടുംബവും പുറപ്പെടുന്നു. അവിടെയുള്ള ഒരു പാലം കാണാന്‍ അവരെത്തി. അവിടെ, ജിനയെയും അവളുടെ രണ്ട് സഹോദരങ്ങളേയും മതകാര്യ പൊലീസായ ഗഷ്-ഇ-ഇര്‍ഷാദ് കസ്റ്റഡിയിലെടുത്തു, ‘ഇസ്ലാമികമല്ലാത്ത വസ്ത്രം ധരിച്ചു’ എന്നായിരുന്നു അവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍, അവര്‍ ജിന അമിനിയെ മാത്രമേ കൂടെ കൊണ്ടുപോയുള്ളൂ. പിന്നീട് ആ പാലം തകര്‍ത്തു. പൊലീസില്‍ നിന്ന് ആ പെണ്‍കുട്ടി കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങി. ആശുപത്രിയില്‍ രണ്ട് ദിവസത്തോളം കോമയില്‍ കഴിഞ്ഞ ജിന സെപ്റ്റംബര്‍ 17 ന് മരണത്തിന് കീഴടങ്ങി.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിക്കുന്നതെന്നും അത് യുവതിക്കുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ മതകാര്യ പൊലീസിന്റെ മര്‍ദനമാണ് അമിനിയുടെ മരണകാരണമെന്നാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രതിനിധികള്‍ പറഞ്ഞു. ഈ സംഭവം മാധ്യമപ്രവര്ത്തകന് നിലൂഫര്‍ ഹമീദി ലോകത്തെ അറിയിച്ചു. ചെറിയ പ്രതിഷേധങ്ങളായി തുടങ്ങി പിന്നീട് ഇറാനില്‍ പ്രതിഷേധ തീ ആളിക്കത്തി. ഭരണകൂടം സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തും ജയിലറകള്‍ തുറന്നും അടിച്ചമര്‍ത്തല്‍ നയം തുടര്‍ന്നു. അമിനിയുടെ മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളില്‍ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. 22000 പേര് അറസ്റ്റിലാക്കപ്പെട്ടു. ഇതില്‍ പലരെയും പിന്നീട് വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു. ഇതാണ് ഖമനെയി വധിക്കപ്പെട്ടെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ ഇറാനില്‍ പലയിടത്തും ജനങ്ങള്‍ തെരുവില്‍ ആഘോഷങ്ങളിലേര്പ്പെട്ടതിന്റെ കാരണം.
അമിനിയുടെ മരണം ഇറാന്റെ പരമാധികാരി ആയത്തൊള്ള ഖമനയിക്കും അദ്ദേഹത്തിന്റെ നയങ്ങള്‍ക്കുമെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് അന്ന് വഴിതുറന്നത്. മകളുടെ ഓര്‍മദിവസത്തില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ അമിനിയുടെ കുടുംബത്തിന് ഇപ്പോഴും വിലക്കുണ്ട്. അമിനിയുടെ മൃതദേഹം സംസ്കരിച്ചിരിക്കുന്ന ഖബറിസ്ഥാനിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജയിലില്‍ കഴിയുന്ന സ്ത്രീകള്‍ അമിനിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ 2024ല്‍ നിരാഹാര സമരം നടത്തിയിരുന്നു. അന്ന് മഹ്സയുടെ മരണം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരെ പിന്നീട് ഭരണകൂടം തടവിലാക്കി.
ജിനയുടെ മരണത്തില്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയവരുടെ അന്താരാഷ്ട്ര മുദ്രാവാക്യമായി മാറിയ മൂന്ന് കുര്‍ദിഷ് വാക്കുകള്‍ ഇന്നും ലോകമാകെ തിരയടിക്കുന്നു. ‘ജിന്‍. ജിയാന്‍. ആസാദി.’ ( സ്ത്രീ. ജീവിതം. സ്വാതന്ത്ര്യം). ഇതേ പ്രസ്ഥാനത്തിന്റെ പേരിലാണ് പ്രക്ഷോഭം തുടരുന്നത്. ഇന്നും ജിനയുടെ മരണവും അതിന് പിന്നാലെ നടന്ന വന്‍ പ്രക്ഷോഭത്തിന്റെ അലയൊലികളും അടങ്ങിയിട്ടില്ല. അത് അതിക്രൂരമായി അടിച്ചമര്‍ത്തുന്നതിന് പിന്നിലെ യഥാര്‍ത്ഥ കരങ്ങളായ ഖമനെയിയുടെ മകന് മൊജ്തബ ഹൊസൈനിയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവ് എന്നത് കാലം കാത്തുവെച്ച മറ്റൊരു നിഗൂഢതയായിരിക്കാം.



