നേതാക്കള്‍ ഒരു വഴിക്ക്, അണികള്‍ മറ്റൊരു വഴിക്ക്.. തങ്ങള്‍ തീരുമാനിക്കുന്ന വഴിയേ അണികള്‍ നീങ്ങണമെന്ന് തലമുതിര്‍ന്ന നേതാക്കള്‍ വാശിപിടിക്കുമ്പോള്‍ ഏഴ് തവണ മത്സരിച്ചവരൊക്കെ, അത് മന്ത്രിയായാലും, ഒന്ന് മാറിത്തരാമോയെന്ന് പാര്‍ട്ടിയിലെ യുവനിരയും ചോദിച്ചുതുടങ്ങി. അതിന് ദേശിയ വര്‍ക്കിങ് പ്രസിഡന്റ് പിസി ചാക്കോയുടെ പരോക്ഷ പിന്തുണയും. ഇതാണ് നിലവില്‍ കേരളത്തിലെ എന്‍സിപിയുടെ അവസ്ഥയെന്ന് പറയാം. പഴയ വിശ്വസ്തന്‍ തന്നെ പാളയത്തില്‍ പടയൊരുക്കുന്ന വെല്ലുവിളി ഒരുവശത്ത്. ഈ വിഭാഗീയതകള്‍ മടുത്ത് മുന്നണിയില്‍ നിന്ന് ആകെ കിട്ടുന്ന മൂന്ന് സീറ്റിലൊരെണ്ണം സിപിഎം തിരിച്ച് വാങ്ങുമോയെന്ന ഭീഷണി മറുവശത്തും. എന്‍സിപിക്ക് ശക്തമായ വേരുണ്ടായിരുന്ന തെക്കന്‍ ജില്ലകളില്‍ നിന്ന് അടിയൊഴുക്ക് ശക്തമായിട്ട് കുറച്ചായി, ഇപ്പോഴിതാ ആ കൊഴിഞ്ഞുപോക്കും കുതികാല്‍വെട്ടും വടക്കന്‍ ജില്ലകളിലേക്കും പടര്‍ന്നുകഴിഞ്ഞു.
എകെ ശശീന്ദ്രനെതിരെയാണ് പടയൊരുക്കം ശക്തം. തുടര്‍ച്ചയായി മൂന്ന് തവണ ഏലത്തൂരില്‍ ജയിച്ചുകയറിയ ശശീന്ദ്രന് മത്സരിച്ച് മോഹം തീരുന്നില്ല. എന്നാല്‍ ഇനിയെങ്കിലും മാറി തന്നുകൂടെ എന്ന മട്ടാണ് അണികള്‍ക്ക്, പ്രത്യേകിച്ച് പാര്‍ട്ടിയിലെ യുവനിരയ്ക്ക്. ഏലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇനിയും അദ്ദേഹം തന്നെ ഇറങ്ങിയാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നുമാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മന്ത്രിയായിരുന്നപ്പോള്‍ എടുത്ത പല തീരുമാനങ്ങളും ജനരോഷത്തിന് ഇടയാക്കിയ ആളാണ് ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയായ കാലഘട്ടത്തില്‍ അത് വനംവകുപ്പ് എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ് ചര്‍ച്ചാ വിഷയം.
ഒഴിയാബാധ പോലെ വനം വകുപ്പില്‍ വിവാദങ്ങളുടെ പെരുമഴ പെയ്ത കാലം. മന്ത്രി എ.കെ.ശശീന്ദ്രനെ നോക്കുകുത്തിയാക്കി ഉന്നത ഉദ്യോഗസ്ഥര്‍ ഭരണം നിയന്ത്രിക്കുന്നുവെന്ന ആരോപണം പണ്ടേയുണ്ട്. വിവാദങ്ങള്‍ ഉണ്ടായപ്പോഴെല്ലാം പ്രതിരോധിക്കാനും പ്രതികരിക്കാനും വകുപ്പ് മന്ത്രിക്ക് കഴിയുന്നില്ലെന്ന ആരോപണവുമുണ്ടായിരുന്നു. വര്‍ഷങ്ങളായി കൈകാര്യം ചെയ്തിരുന്ന വനം വകുപ്പ് എന്‍സിപിക്കു മാറ്റി നല്‍കിയതില്‍ തുടക്കം മുതല്‍ അതൃപ്തിയുള്ള സിപിഐയും നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടാകും.
കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി സമിതിയില്‍ 12 പേരില്‍ 8 പങ്കെടുത്ത യോഗത്തില്‍ രണ്ടുപേര്‍ എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തുവന്നു. ഇവര്‍ക്ക് പിസി ചാക്കോയുടെ പിന്തുണയുണ്ടെന്നുള്ളത്, കേന്ദ്ര നേതൃത്വം തനിക്കൊപ്പം നില്‍ക്കുമെന്ന ശശീന്ദ്രന്റെ മോഹം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ്. ശശീന്ദ്രനെതിരായ പാളയത്തില്‍ പടയ്ക്ക് നേതൃത്വം നല്‍കുന്നതാകട്ടെ, പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ മുക്കും മുഹമ്മദും. ലക്ഷ്യം ഒരു സീറ്റ് തന്നെ. കാലങ്ങളോളം ശശീന്ദ്രന്റെ വലംകൈ ആയിരുന്നു മുഹമ്മദ്.
കമ്മിറ്റി യോഗങ്ങളിലെ തര്‍ക്കം മാത്രമല്ല, മാധ്യമങ്ങള്‍ക്ക് മുന്നിലും എന്‍സിപി നേതാക്കള്‍ വാക്കേറ്റം വരെയെത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. എന്‍സിപി ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു നേതാക്കള്‍ പരസ്യമായി തമ്മിലടിച്ചത്. ശശീന്ദ്രന്‍ അനുകൂല വിഭാഗവും എതിര്‍ക്കുന്ന വിഭാഗവും തമ്മിലായിരുന്നു തര്‍ക്കം.
ശശീന്ദ്രന്റെ സേവനത്തിന് പെരുത്ത് നന്ദിയെന്നും സ്വയം ഒഴിയണമെന്നുമാണ് പിസി ചാക്കോ ആവശ്യപ്പെട്ടത്. എന്നാല്‍ മത്സര രംഗത്തുനിന്ന് സ്വയം മാറില്ലെന്നാണ് ശശീന്ദ്രന്റെ പ്രതികരണം. പാര്‍ട്ടിക്ക് വേണമെങ്കില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കാമെന്നും ശശീന്ദ്രന്‍ പറയുന്നു. നിലവില്‍ ഭൂരിഭാഗത്തിന്റേയും പിന്തുണ മുക്കം മുഹമ്മദിനാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശശീന്ദ്രന്‍ കൈകാര്യം ചെയ്ത വനംവകുപ്പിന്റെ പല തീരുമാനങ്ങളിലും നയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ടെന്നും ഇത് കാരണം ജനങ്ങളും ശശീന്ദ്രനെതിരാണെന്നും ഇവര്‍ വാദിക്കുന്നു. ഇനിയും അദ്ദേഹം നിന്നാല്‍ മുന്നണിയുടെ സാധ്യതകളെ പോലും അത് ബാധിക്കുമത്രേ.
മറുകണ്ടം ചാടലും പലകണ്ടം ചാടലും പതിവായ എന്‍സിപിയിലെ തീരാ ഗ്രൂപ്പിസം ഇടതുമുന്നണിക്ക് തലവേദനയാകുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റികള്‍ ഒന്നടങ്കം പാര്‍ട്ടി വിട്ട നടുക്കും മാറി വരുന്നതേയുള്ളൂ, അപ്പോഴാണ് പുതിയ വിവാദങ്ങള്‍. ഒരുപക്ഷേ എന്‍സിപിയില്‍ നിന്ന് സീറ്റ് സിപിഎം തിരിച്ചു പിടിക്കാനും സാധ്യതയുണ്ട്. എന്തായാലും മാര്‍ച്ച് 9ന് ചേരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.






