കൊല്ലം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. ഇന്നലെയായിരുന്നു സംഭവം നടന്നത്. പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ ചടങ്ങുകളുമായി ബന്ധപ്പെട്ട് ആർഎസ്എസ്, ബിജെപി പ്രവർത്തകരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ നേരത്തെ തർക്കവും സംഘർഷവും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് ചിലരെയാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് വിളിച്ചുവരുത്തിയവരുമായി സ്റ്റേഷനകത്ത് സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസിന്റെ അനുവാദമില്ലാതെ അകത്ത് സംസാരിക്കാൻ ശ്രമിച്ചതിനെ പൊലീസ് തടഞ്ഞു. ഇതോടെയാണ് വാക്കുതർക്കം ആരംഭിച്ചത്. തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങി. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് മാറ്റി. സ്റ്റേഷൻ പുറത്ത് കൂടി സംഘർഷസമാനമായ സാഹചര്യം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
സ്റ്റേഷനുള്ളിൽ നിന്ന് പ്രവർത്തകരെ പുറത്തേക്ക് മാറ്റുന്ന ദൃശ്യങ്ങളും സ്റ്റേഷൻ പുറത്തുവച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരുടെയും പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.






