കോട്ടയം: ചികിത്സയ്ക്കായി എത്തിയ അർബുദബാധിതനെയും ഭാര്യയെയും ഹർത്താലിനിടെ തടഞ്ഞ സംഭവത്തിൽ സമരസമിതി നേതാവിനെ റിമാൻഡിൽ അയച്ചു. പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റും തിരുവല്ല ചുമത്ര സ്വദേശിയുമായ അജിമോൻ ചാലാക്കേരിയാണ് റിമാൻഡിലായത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
ചൊവ്വാഴ്ച രാവിലെ തിരുവല്ല കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് മുന്നിലായിരുന്നു സംഭവം. അങ്കമാലിയിൽ നിന്ന് ബസിൽ എത്തിയ രോഗിയും ഭാര്യയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനായിരുന്നു ശ്രമം. എന്നാൽ ഹർത്താലനുകൂലികൾ ബസ് തടഞ്ഞതോടെ യാത്ര സാധിച്ചില്ല. രോഗാവസ്ഥയെക്കുറിച്ച് അറിയിച്ചിട്ടും ബസ് വിടാൻ സമരക്കാർ തയ്യാറായില്ല.
തുടർന്ന് പോലീസ് ഇടപെട്ട് രോഗിയെ സ്വന്തം വാഹനത്തിൽ കോഴഞ്ചേരിയിലെത്തിച്ചു. ഹർത്താലിനിടെ ഉണ്ടായ ഇത്തരം സംഭവങ്ങളിൽ കർശന നടപടി വേണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്ന് അജിമോനെ പോലീസ് അറസ്റ്റ് ചെയ്തു. രോഗിയുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അജിമോനൊപ്പം 10 പേരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, മറ്റു ഒൻപത് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ബുധനാഴ്ച ഉച്ചയോടെ റിമാൻഡിലായ അജിമോനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി.




