തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പള്ളിപ്പുറം സ്വദേശി അഭയ കൃഷ്ണനെയാണ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെ കോലിക്കോട് ബിവറേജിന് സമീപത്താണ് സംഭവം നടന്നത്. കോളേജിലേക്ക് പോകുന്നതിനിടെ അഭയ കൃഷ്ണ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട് ഉദ്യോഗസ്ഥർ വാഹനം നിർത്താൻ കൈകാണിച്ചു. എന്നാൽ കുറച്ച് മുന്നോട്ട് പോയി വാഹനം നിർത്തിയതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചതെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം.
തുടർന്ന് ഉദ്യോഗസ്ഥൻ അഭയ കൃഷ്ണയുടെ ചെവിയിലും മുഖത്തും അടിച്ചുവെന്നാണ് പറയുന്നത്. 6500 രൂപ പിഴ അടയ്ക്കണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായും അഭയ കൃഷ്ണ പറഞ്ഞു. മർദ്ദനമേറ്റ വിദ്യാർത്ഥി കന്യാകുളങ്ങര സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് അഭയ കൃഷ്ണ അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.






