ഡല്‍ഹി: കേരള രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി യുഡിഎഫ്. ചരിത്രത്തിലാദ്യമായി ഫോർവേഡ് ബ്ലോക്കിന് നിയമസഭാ സീറ്റ് അനുവദിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. കൊല്ലം ജില്ലയിലെ ചാത്തന്നൂർ നിയോജക മണ്ഡലമാണ് ഫോർവേഡ് ബ്ലോക്കിന് വിട്ടുനൽകിയിരിക്കുന്നത്. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനാകും ഇത്തവണ ചാത്തന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി. ദേശീയതലത്തിൽ ഇടതുമുന്നണിയുടെ ഭാഗമായ ഫോർവേഡ് ബ്ലോക്ക് കേരളത്തിൽ കോൺഗ്രസിനൊപ്പമാണ് നിലകൊള്ളുന്നത്. നേരത്തെ കൊല്ലം സീറ്റിനായി പാർട്ടി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും കോൺഗ്രസ് അത് വിട്ടുനൽകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കൊല്ലം ജില്ലയിൽ തന്നെ മറ്റൊരു സീറ്റ് എന്ന ധാരണയിൽ ചാത്തന്നൂർ നൽകാൻ തീരുമാനമായത്. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി സജീവമാകാൻ കോൺഗ്രസ് നേതൃത്വം ഇതിനോടകം തന്നെ ദേവരാജനോട് ആവശ്യപ്പെട്ടതായാണ് സൂചനകൾ.
സിപിഐയുടെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന ചാത്തന്നൂരിൽ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് മുന്നണിക്ക് വലിയ തിരിച്ചടിയായിരുന്നു. ബിജെപി നേതാവ് ബി.ബി. ഗോപകുമാർ തുടർച്ചയായി രണ്ടാം സ്ഥാനം നിലനിർത്തുന്ന കാഴ്ചയാണ് മണ്ഡലത്തിൽ കണ്ടത്. കഴിഞ്ഞ തവണ എൻ. പീതാംബരക്കുറുപ്പിനെ പോലുള്ള മുതിർന്ന നേതാക്കൾ മത്സരിച്ചിട്ടും ബിജെപി 42,090 വോട്ടുകൾ നേടി കരുത്ത് തെളിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബിജെപിയിലേക്കുള്ള വോട്ട് ചോർച്ച തടയാനും മണ്ഡലം തിരിച്ചുപിടിക്കാനും ജി. ദേവരാജന്റെ ദേശീയ പ്രതിച്ഛായ ഗുണകരമാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
മറുഭാഗത്ത്, മൂന്ന് തവണ തുടർച്ചയായി വിജയിച്ച ജി.എസ്. ജയലാലിനെ ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മാറ്റിനിർത്തി മുതിർന്ന നേതാവ് ആർ. രാജേന്ദ്രനെ മത്സരിപ്പിക്കാനാണ് ഇടതുമുന്നണി ആലോചിക്കുന്നത്. 1965-ൽ രൂപീകൃതമായ മണ്ഡലത്തിൽ നടന്ന 15 തെരഞ്ഞെടുപ്പുകളിൽ 12 തവണയും വിജയം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. പ്രതാപവർമ്മ തമ്പാന്റെ മകൾ ചൈത്ര തമ്പാനെ സ്ഥാനാർത്ഥിയാക്കണമെന്ന ചർച്ചകൾ കോൺഗ്രസിനുള്ളിൽ ഉയർന്നിരുന്നെങ്കിലും ഒടുവിൽ ഫോർവേഡ് ബ്ലോക്കിന് സീറ്റ് നൽകി മണ്ഡലം പിടിക്കാനാണ് യുഡിഎഫിന്റെ പുതിയ നീക്കം.






