തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ഇടതുമുന്നണിക്കായി വീണ്ടും ജനാധിപത്യ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കാനിടയുണ്ടെന്ന് പാർട്ടി നേതൃത്വം സൂചന നൽകി. കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചാൽ ആന്റണി രാജു തന്നെ സ്ഥാനാർഥിയാകുമെന്നും വിധി മറിച്ചായാൽ പാർട്ടിയുടെ മറ്റൊരു സ്ഥാനാർഥിയെ നിർത്തുമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് മുതിർന്ന നേതാവും കുട്ടനാട് മുൻ എംഎൽഎയുമായ ഡോ. കെ.സി. ജോസഫ് പറഞ്ഞു.
ആന്റണി രാജുവിന്റെ കേസിൽ കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും കെ.സി. ജോസഫ് പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസ് മത്സരിച്ച ഏക സീറ്റായിരുന്നു തിരുവനന്തപുരം. അന്ന് വിജയിച്ച ആന്റണി രാജു മന്ത്രിയാവുകയും ചെയ്തിരുന്നു. എന്നാൽ തൊണ്ടിമുതൽ കേസിൽ ശിക്ഷ ലഭിച്ചതോടെ അദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടപ്പെട്ടതാണ് ഇപ്പോഴത്തെ സാഹചര്യം രൂപപ്പെടാൻ കാരണമായത്.
ഇതിനിടെ മുതിർന്ന സിപിഎം നേതാക്കളിൽ ഒരാളെ മത്സരിപ്പിച്ചാൽ മണ്ഡലം വിജയിക്കാമെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിൽ ഉയർന്നതോടെ തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. അങ്ങനെ സംഭവിച്ചാൽ ജനാധിപത്യ കേരളാ കോൺഗ്രസിന് മറ്റൊരു സുരക്ഷിത മണ്ഡലം നൽകേണ്ടതുണ്ടെന്നും ചർച്ചകൾ നടന്നിരുന്നു.
എന്നാൽ സിറ്റിംഗ് സീറ്റ് തന്നെ വേണമെന്ന ആവശ്യത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. ഇതാണ് സീറ്റ് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചത്. അതേസമയം ഇന്ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരളാ കോൺഗ്രസിന് തന്നെ നൽകുമെന്ന് സിപിഎം ഉറപ്പ് നൽകിയതായി സൂചനയുണ്ട്.
തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജിയിൽ കോടതിയുടെ വിധി ഉടൻ വരുമെന്നാണ് പ്രതീക്ഷ.






