ന്യൂഡൽഹി: പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്ന് റിപ്പോർട്ട്. ഇരുസ്ഥലങ്ങളിലും നിന്നുള്ള ഫൊറൻസിക് തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് സംസ്ഥാന അന്വേഷണ സംഘങ്ങളുമായി സഹകരിച്ചായിരിക്കും എൻഐഎയുടെ അന്വേഷണം.
സ്ഫോടനങ്ങൾക്ക് പിന്നാലെ അമൃത്സർ പോലീസ് മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ പൊതുജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുകയും റോഡുകൾ അടച്ചിടുകയും ചെയ്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
അമൃത്സറിലെ കാൻ്റോൺമെൻ്റ് മേഖലയ്ക്ക് സമീപമുള്ള ഖാസയിൽ ചൊവ്വാഴ്ച രാത്രി 10.50ഓടെയാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്. കരസേന ഉദ്യോഗസ്ഥരും പോലീസും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതിന് മണിക്കൂറുകൾ മുൻപാണ് ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ പൊട്ടിത്തെറിച്ചത്. ശക്തമായ ശബ്ദത്തോടെ ഉണ്ടായ സ്ഫോടനം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിൽ സ്കൂട്ടർ ഉടമയും കൊറിയർ ഡെലിവറി ജീവനക്കാരനുമായ ഗുർപ്രീത് സിങ് (22)ക്ക് നേരിയ പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ഫൊറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം, ജലന്ധർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ ആർമി (കെഎൽഎ) ഏറ്റെടുത്തതായി പഞ്ചാബ് പോലീസ് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. പാകിസ്താനിലെ അധോലോക നേതാവ് ഷഹസാദ് ഭട്ടിക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും അന്വേഷണം നടക്കുന്നു. ഏപ്രിൽ 27ന് പാട്യാലയിൽ നടന്ന റെയിൽവേ ട്രാക്ക് സ്ഫോടനശ്രമത്തിന് പിന്നാലെയാണ് ഈ ഇരട്ട സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.




