മുംബൈ: ഇറാഖിലെ ബസറയ്ക്ക് സമീപം ഖോർ അൽ സുബൈർ തുറമുഖത്തിൽ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിലെ അഡീഷണൽ ചീഫ് എൻജിനീയർ ദേവനന്ദൻ പ്രസാദ് സിങ് (54) മരിച്ചു. മാഷൽ ഐലൻഡ്‌സ് പതാകയുള്ള ‘എംടി സേഫ്‌സീ വിഷ്ണു’ കപ്പലിലാണ് ബുധനാഴ്ച ആക്രമണം നടന്നത്.
ഫെബ്രുവരി 28-ന് ഇറാനുനേരെ യുഎസും ഇസ്രായേലും നടത്തിയ ആക്രമണത്തിന് മൂന്ന് ദിവസം മുൻപാണ് ദേവനന്ദൻ കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. 25 വർഷമായി കപ്പലിൽ ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ ഏഴുവർഷമായി കരയിൽ ഡെസ്‌ക് ജോലികളിൽ ആയിരുന്നെങ്കിലും, കമ്പനിയുമായുള്ള കരാറിലെ നിബന്ധനകൾ ചൂണ്ടിക്കാട്ടി വീണ്ടും കപ്പലിലേക്ക് അയച്ചതായി കുടുംബം പറയുന്നു.
ആക്രമണ സമയത്ത് കപ്പലിലുള്ള ജീവനക്കാർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു. ഇറാഖ് കോസ്റ്റ് ഗാർഡ് ഇവരെ ബസർ തുറമുഖത്തിലേക്ക് എത്തിച്ചു. കപ്പലിൽ 16 ഇന്ത്യക്കാരും 12 ഫിലിപ്പീൻസ് പൗരന്മാരും ഉൾപ്പെടെ 28 പേർ ഉണ്ടായിരുന്നു. പരിക്കേറ്റ ദേവനന്ദൻ സിങ്ങിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കപ്പൽ കമ്പനി ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.






