ലഖ്നൗ: ഉത്തർപ്രദേശിൽ പിതാവും രണ്ടാനമ്മയും ചേർന്ന് നാലുവയസുകാരനെ കൊലപ്പെടുത്തി. ഭീഷ്മ ഖർബന്ദ (35), ഭാര്യ രാഗിണി ഖർബന്ദ (30) എന്നിവരെ അറസ്റ്റ് ചെയ്തു. നഗരത്തിലെ ചൗക്ക് മേഖലയിലാണ് സംഭവം. കുട്ടിയുടെ അമ്മൂമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെഹ്റു യുവകേന്ദ്രത്തിന് സമീപത്തുവെച്ച് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഉന്നാവോ സ്വദേശിയായ സുധ കശ്യപ് നൽകിയ പരാതിലൂടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് പറയുന്നതനുസരിച്ച്, മാർച്ച് 12-നാണ് മരുമകനായ ഭീഷ്മ, സുധയുടെ പേരക്കുട്ടി അർണവിന്റെ മരണവിവരം അവരെ അറിയിച്ചത്. ‘ലജ്പത് നഗറിലെ വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം വരാന്തയിൽ കിടക്കുന്ന നിലയിലാണ് കുടുംബാംഗങ്ങൾ കണ്ടത്. പരിശോധനയിൽ ശരീരമാസകലം പരിക്കേറ്റ അടയാളങ്ങളും നീലിച്ച ചതവുകളും കണ്ടെത്തി. കുട്ടി ക്രൂരമായ മർദ്ദനത്തിനിരയായി എന്നതിന്റെ സൂചനയായിരുന്നു ഇത്. കാലുകളിൽ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു.’ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കുട്ടിയുടെ മാതാവ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. പിന്നീടാണ് രാഗിണിയെ ഭീഷ്മ വിവാഹം ചെയ്തത്. സ്വത്തിനോടുള്ള ആർത്തി കാരണമാണ് ഭീഷ്മയും രാഗിണിയും ചേർന്ന് നാല് വയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ചൂൽ, വൈപ്പർ, അടുക്കളക്കത്തി, സ്‌കെയിൽ, ബെൽറ്റ്, കയർ എന്നിവ പോലീസ് സംഘം കണ്ടെടുത്തു. അറസ്റ്റിലായ ദമ്പതികളെ ചോദ്യം ചെയ്തു വരികയാണെന്നും തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.






