കോഴിക്കോട്: വടകര മുക്കാളിയിൽ മതസൗഹാർദ്ദത്തിന്റെ മനോഹര മാതൃകയായി ക്ഷേത്ര സമിതിയും പള്ളി കമ്മിറ്റിയും ചേർന്ന് നോമ്പുതുറ സംഘടിപ്പിച്ചു. ചോമ്പാല ശ്രീ അയ്യപ്പക്ഷേത്രം സമിതിയും ജുമാഅത്ത് പള്ളി കമ്മിറ്റിയും ചേർന്നാണ് പരിപാടി ഒരുക്കിയത്. ചോമ്പാല എൽ.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന നോമ്പുതുറയിൽ വിവിധ മതവിഭാഗങ്ങളിലെ ആളുകൾ പങ്കെടുത്തു.
പരിപാടിക്ക് ചോമ്പാല ശ്രീ അയ്യപ്പക്ഷേത്രം സെക്രട്ടറി പാമ്പള്ളി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജുമാഅത്ത് പള്ളി ഖത്തീബ് സയ്യിദ് അസ് അധി ഉൾപ്പെടെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഇത്തരം മതസൗഹാർദ്ദത്തിന്റെ ഉദാഹരണങ്ങൾ അടുത്തിടെ മറ്റിടങ്ങളിലും ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്തെ പാളയത്ത് നടന്ന ആറ്റുകാൽ പൊങ്കാലയ്ക്കിടയിലും വിവിധ മതവിഭാഗങ്ങൾ ചേർന്ന് സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ക്ഷേത്രവും ജുമാ മസ്ജിദും സെന്റ് ജോസഫ് ദേവാലയവും സമീപം നിലകൊള്ളുന്ന പ്രദേശമായതിനാൽ പൊങ്കാലയ്‌ക്കെത്തുന്നവർക്കായി മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും വിവിധ സംവിധാനങ്ങൾ ഒരുക്കുകയായിരുന്നു.
ജുമാ നമസ്കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തിൽ, പൊങ്കാലയ്‌ക്കെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മികച്ച ആതിഥേയത്വം നൽകണമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ആഹ്വാനം ചെയ്തതും സമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടിയിരുന്നു. മതസൗഹാർദ്ദത്തിന്റെ ഇത്തരം കാഴ്ചകളെയാണ് പലരും “റിയൽ കേരള സ്റ്റോറി” എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.






