തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വം ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനിച്ചതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വ്യക്തികളല്ല, പാർട്ടി ഘടകമാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതെന്നും പി.കെ. ശ്യാമളയുടെ പേര് നിർദേശിച്ചതും കണ്ണൂർ ജില്ലാ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടില്ലെന്നും മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗോവിന്ദൻ വ്യക്തമാക്കി.
ടി.കെ. ഗോവിന്ദന് തളിപ്പറമ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നുവെന്നും മണ്ഡലത്തിലെ കണക്കുകൾ പാർട്ടിയുടെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ കഴിയുന്ന ഏക സ്ഥാനാർഥി കെ.കെ. ശൈലജയാണെന്നും അതിനാലാണ് പേരാവൂരിൽ അവരെ മത്സരിപ്പിച്ചതെന്നും, ഇത് “ഒതുക്കൽ” അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജി. സുധാകരനെതിരെ ഗോവിന്ദൻ വിമർശനമുന്നയിച്ചു. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന് പരിഗണന ഇല്ലെന്ന് വ്യക്തമായി പറഞ്ഞതാണെന്നും പാർട്ടി വിടരുതെന്ന് പലവട്ടം പറഞ്ഞിട്ടും സുധാകരൻ തീരുമാനമെടുത്തുവെന്നും പറഞ്ഞു. നേരത്തെ തന്നെ യുഡിഎഫുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നുവെന്നും ഇതൊന്നും പാർട്ടിക്ക് തിരിച്ചടിയാകില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.






