വൈക്കം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, വൈക്കം നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ. അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. ഇന്നലെ രാവിലെ 10.30-ഓടെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തിയാണ് അദ്ദേഹം പിന്തുണ തേടിയത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായും അജിത്ത് കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും സമുദായ നേതാക്കളെയും നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം നടന്നത്.
മുൻപ് ജനപ്രതിനിധി ആയിരുന്ന കാലത്തും തന്റെ പൊതുപ്രവർത്തന വേളകളിലും വെള്ളാപ്പള്ളി നടേശൻ തന്നോട് വലിയ വാത്സല്യവും പരിഗണനയുമാണ് കാട്ടിയിട്ടുള്ളതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ. അജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം നൽകിയിട്ടുള്ള പിന്തുണയും സ്നേഹവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും തന്നോടൊപ്പം ഉണ്ടാകുമെന്നാണ് പൂർണ്ണമായും വിശ്വസിക്കുന്നതെന്നും അജിത്ത് കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മണ്ഡലത്തിൽ സജീവമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുന്ന അജിത്തിന് ബിഡിജെഎസ് നേതൃത്വവുമായുള്ള ഈ കൂടിക്കാഴ്ച രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ളതാണ്.
നിയോജകമണ്ഡലത്തിലെ വികസന കാര്യങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. വൈക്കത്തെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളെക്കുറിച്ചും തുഷാർ വെള്ളാപ്പള്ളിയുമായി അദ്ദേഹം ആശയവിനിമയം നടത്തി. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ കൂടുതൽ പ്രമുഖരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർഥി.






