ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ബാധ്യതകളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി. ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
ഇറാന്റെ ആക്രമണങ്ങൾ പ്രാദേശിക സ്ഥിരതയെയും ആഗോള ഊർജ്ജ സുരക്ഷയെയും ബാധിക്കുന്നതായി ഇരുരാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. രാജ്യാന്തര വ്യാപാരത്തിനായി നാവിക സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. യുഎഇക്കും അയൽ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് റീം അൽ ഹാഷിമി പറഞ്ഞു. സ്വയം പ്രതിരോധത്തിനുള്ള അവകാശം യുഎഇക്കുണ്ടെന്നും അവർ വ്യക്തമാക്കി.
ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച റീം അൽ ഹാഷിമി, ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും അന്താരാഷ്ട്ര സംഘടനകളുടെ നിലപാടുകളും ചർച്ചയിൽ പരാമർശിച്ചു. സംഭവവികാസങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതികരണം തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.






