ആലപ്പുഴ: മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരൻെതിരെ കടുത്ത വിമർശനം ഉയർത്തി സജി ചെറിയാൻ. അമ്പലപ്പുഴയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
ജി സുധാകരൻ പാർട്ടിയെ വഞ്ചിച്ചുവെന്നും, പാർട്ടിയുടെ “ചങ്കിൽ കുത്തിയതു പോലെയാണ്” അദ്ദേഹത്തിന്റെ പ്രവർത്തിയെന്നും സജി ചെറിയാൻ പറഞ്ഞു. അതേസമയം, കെ സുധാകരൻ സീറ്റ് ലഭിക്കാതിരുന്നെങ്കിലും പാർട്ടിയെ ചതിച്ചില്ലെന്നും, അതാണ് യഥാർത്ഥ രാഷ്ട്രീയ ധാർമികതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനെതിരെയും സജി ചെറിയാൻ വിമർശനം ഉയർത്തി. പാർട്ടിയിൽ സാധാരണ പ്രവർത്തകർക്ക് വിലയില്ലെന്നും, അവസരവാദികൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പിരിച്ചുവിടേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ രാഷ്ട്രീയ സാഹചര്യത്തെയും പരിഹസിച്ച് സജി ചെറിയാൻ പ്രതികരിച്ചു. കൂടാതെ, താൻ പാർട്ടി വിട്ടാൽ പോലും തന്റെ ഭാര്യ പാർട്ടിയോടൊപ്പമാകും നിലകൊള്ളുക എന്ന രീതിയിൽ അദ്ദേഹം പരാമർശിക്കുകയും ചെയ്തു.






