കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുന്റെ വീടിനാണ് ആക്രമണം നടന്നത്. ബോംബ് വീടിന്റെ വരാന്തയിൽ പതിച്ചെങ്കിലും പൊട്ടിയില്ല. സംഭവ സമയത്ത് അർജുനും കുടുംബവും വീട്ടിലുണ്ടായിരുന്നു. ബോംബ് പൊട്ടിയിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അതീവ ശക്തിയുള്ള സ്റ്റീൽ ബോംബാണിതെന്ന് പൊലീസ് വ്യക്തമാക്കി. ബോംബ് നിർവീര്യമാക്കുന്നതിനിടെ ഉഗ്രസ്ഫോടനം നടന്നതും അന്വേഷണ സംഘത്തെ ഞെട്ടിച്ചു. മുഖംമൂടി ധരിച്ച് നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ എത്തിയ രണ്ട് പേർ ബോംബെറിഞ്ഞതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണർ സിബി ടോം, കണ്ണവം സി.ഐ സുമിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ചെറുവാഞ്ചേരി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.






