ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള യുഎസ് നയതന്ത്ര കേന്ദ്രത്തിൽ വൻ തീപിടിത്തം. ഡ്രോൺ ആക്രമണമാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുഎസ് സൈനിക ഉദ്യോഗസ്ഥർ താമസിക്കുന്ന ഭാഗത്താണ് സ്ഫോടനവും തുടർന്ന് തീപിടിത്തവും ഉണ്ടായത്. നയതന്ത്ര കേന്ദ്രത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ ഭാഗമായി യുഎസ് നയതന്ത്ര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടന്നുവരുന്നു. ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കു പിന്നാലെ കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ യുഎസ് എംബസികൾ പ്രവർത്തനം നിർത്തിയിരുന്നു. ദുബായിലെ യുഎസ് കോൺസുലേറ്റിനും നേരത്തെ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഈ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഇറാൻ അനുകൂല സായുധ സംഘങ്ങളാകാം ഇതിന് പിന്നിലെന്നാണ് സംശയം. കഴിഞ്ഞ ഒരു മാസത്തിനിടെ പശ്ചിമേഷ്യയിൽ നടന്ന സംഘർഷങ്ങളിൽ 13 യുഎസ് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ഥിതിഗതികൾ വഷളാകുന്നതിനാൽ ഗൾഫ് രാജ്യങ്ങളിലെ യുഎസ് പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശിച്ചു.






